News - 2024

കേരളത്തിന് കൈത്താങ്ങായി ഭാരതത്തിലെ വിവിധ കത്തോലിക്ക രൂപതകള്‍

സ്വന്തം ലേഖകന്‍ 20-08-2018 - Monday

കൊച്ചി: കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ ആശ്വാസവും സാന്ത്വനവുമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രൂപതകള്‍. ഭദ്രാവതി, തക്കല, മാണ്ഡ്യ, ബല്‍ത്തങ്ങാടി തുടങ്ങി കേരളത്തിന് പുറത്തുള്ള വിവിധ രൂപതകളില്‍ നിന്നുള്ള ഭക്ഷണവും അവശ്യവസ്തുക്കളുമടങ്ങുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരിന്നു. മേഘാലയയിലെ ഷില്ലോംഗ് അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദുരിതാശ്വാസത്തിന് തുക സമാഹരിക്കുവാന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചു.

അധികം വൈകാതെ സമാഹരിക്കുന്ന തുക കേരളത്തിന് കൈമാറും. ദുരിതത്തിലൂടെ കടന്നുപോകുന്ന കേരള ജനതയ്ക്കു വേണ്ടി ഇന്നലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥനകളും മേഘാലയയിലെ ദേവാലയങ്ങളില്‍ നടന്നു. ഗോവയിലെ കത്തോലിക്ക സഭാനേതൃത്വവും കേരളത്തിലെ സഹോദരങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കാലവർഷക്കെടുതികൾ മൂലം ജീവനും സമ്പത്തും നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാറോ വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ കുറിച്ചു. കേരളത്തിലെ ജനങ്ങളെ അകമഴിഞ്ഞ് സഹായിക്കണമെന്നും അദ്ദേഹം സര്‍ക്കുലറിലൂടെ സഭാസ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്പൊഴും വിവിധ രൂപതകളില്‍ നിന്നുള്ള സഹായം ഒഴുകുകയാണ്. ഇന്നലെ ത്രികാല പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ കേരളത്തെ അനുസ്മരിച്ചിരുന്നു.


Related Articles »