Life In Christ

'മഴ' ദൈവത്തിൽ നിന്ന് സത്യ ദൈവത്തെ തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദത്തിൽ ബംഗ്ലാ ഗോത്ര സമൂഹം

സ്വന്തം ലേഖകന്‍ 23-01-2019 - Wednesday

ബന്ധര്‍ബാന്‍: പ്രാകൃത ആരാധനയില്‍ നിന്നും സത്യ ദൈവത്തെ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി ബംഗ്ലാദേശിലെ ബാം ഗോത്ര സമൂഹം. മഴ, മരം, കല്ല്‌, സൂര്യന്‍ തുടങ്ങിയവയെ ആരാധിച്ചുകൊണ്ടിരുന്ന പ്രാകൃത സമൂഹം ഇപ്പോള്‍ യേശു ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും, സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ ബാന്ദര്‍ബാന്‍ മലനിരകളിലാണ് ബാം ഗോത്രസമൂഹം നിലനില്‍ക്കുന്നത്. പ്രാകൃത ആരാധനയില്‍ കഴിഞ്ഞിരിന്ന സമൂഹത്തെ മിഷ്ണറിമാര്‍ തീക്ഷ്ണമായ ശുശ്രൂഷകള്‍ക്ക് ഒടുവില്‍ യേശുവിനെ നല്‍കുകയായിരിന്നു.

ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ നൂറാം വാര്‍ഷികാഘോഷം മൂന്നു ദിവസമാണ് നീണ്ടുനിന്നത്. ശനിയാഴ്ച തുടങ്ങിയ ആഘോഷം തിങ്കളാഴ്ചയാണ് അവസാനിച്ചതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത കലാപരിപാടികളും അരങ്ങേറി. ബാം ഭാഷയിലുള്ള ഡിക്ഷ്ണറിയുടെ പ്രകാശനവും, പാരമ്പര്യപരവും, സാംസ്കാരികവുമായ പുസ്തക പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെയില്‍സില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷ്ണറിയായ എഡ്വിന്‍ റോളണ്ടാണ് അയ്യായിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്ന ബാം ഗോത്രത്തെ യേശുവിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

പത്തുവര്‍ഷത്തെ വിശ്രമമില്ലാത്ത സുവിശേഷ വേലക്ക് ശേഷമാണ് ആദ്യമായി ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നു ഒരാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ഇന്ന്‍ പതിനയ്യായിരത്തോളം അംഗബലമുള്ള ബാം ഗോത്രത്തിലെ മുഴുവന്‍ അംഗങ്ങളും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസ പരിവര്‍ത്തനത്തിനു ശേഷം തങ്ങളുടെ ജീവിതത്തില്‍ സമഗ്രമായ പുരോഗതിയാണ് ഉണ്ടായതെന്ന് ബാം സോഷ്യല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റായ ജോയാംലിയാന്‍ ആംലെ പറയുന്നു. ഗോത്രത്തിലെ അംഗങ്ങളില്‍ നിരവധി പേര്‍ ഇന്ന്‍ വിദേശത്തു ജോലി ചെയ്യുന്നുവരുണ്ട്.


Related Articles »