News - 2025

ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ഏറ്റവും നല്ല വശങ്ങൾ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചത്: ബിഷപ്പ് മാർക് ഡേവിസ്

സ്വന്തം ലേഖകന്‍ 20-02-2016 - Saturday

ആധുനിക മൂല്യങ്ങൾ രൂപപ്പെടുത്താനുള്ള ഓട്ടത്തിനിടയിൽ, ബ്രിട്ടനെ ഈ നിലയ്ക്ക് രൂപപ്പെടുത്തിയ പൗരാണിക ക്രൈസ്തവ മൂല്യങ്ങൾ വിസ്മരിച്ചു കളയരുതെന്ന്, ഷ്റോസ്ബറി ആബിയിൽ ഒത്തുചേർന്ന മേയർമാരുടെ പ്രാർത്ഥനാ യോഗത്തിൽ ഷ്റോസ്ബറി മെത്രാൻ മാർക് ഡേവിസ്.

ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ഏറ്റവും നല്ല വശങ്ങൾ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്ന് ലഭിച്ചതാണ്. നൂറ്റാണ്ടുകളിലൂടെ ബ്രിട്ടനെ രൂപപ്പെടുത്തിയ മൂല്യങ്ങൾ, ആധുനിക സംസ്ക്കാരത്തിന്റെ പേരിൽ മറന്നു കളയുന്നത്, ബ്രിട്ടന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

ആയിരത്തിലധികം വർഷങ്ങളായി ഇതേ ക്രൈസ്തവ പാരമ്പര്യമാണ് ബ്രിട്ടീഷ് സംസ്ക്കാരത്തിന് പോഷകമായി വർത്തിക്കുന്നത്. ബ്രിട്ടീഷ് സാമൂഹ്യ ജീവിതത്തിലെ നന്മയുടെ ഉത്ഭവസ്ഥാനവും ആ പാരമ്പര്യമാണ്. അന്താരാഷ്ട്ര സമൂഹത്തിൽ പലയിടത്തും മനുഷ്യ മുഖത്തെ വികൃതമാക്കുന്ന ചിന്താഗതികൾ പോലും മതതത്വചിന്തകളുടെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ബ്രിട്ടീഷ് സംസ്ക്കാരത്തിലെ ക്രൈസ്തവ പാരമ്പര്യം വിസ്മരിക്കുന്നത് വലിയ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്കൂളുകളിൽ സന്ദർശനം നടത്തുമ്പോൾ കുട്ടികൾ തന്നോട് പ്രായം ചോദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ചിലപ്പോൾ ഞാൻ പറയും, രണ്ടായിരം വർഷം എന്ന്! ശരിയാണത്! ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ ഇങ്ങേയറ്റത്തെ കണ്ണികളാണ് ഇപ്പോഴത്തെ മെത്രാന്മാർ!"

ബ്രിട്ടണിലെ അനവധി പട്ടണങ്ങളിലെ മേയർമാർ പങ്കെടുത്ത ഷ്റോസ്ബറി ആബിയിലെ പ്രാർത്ഥനാ യോഗത്തിൽ ഷ്റോസ്ബറി മെത്രാൻ തുടർന്നു പറഞ്ഞു: "അപ്പോസ്തലന്മാരടെ പാരമ്പര്യമാണ് മെത്രാനുള്ളത്. അതു പോലെ തന്നെ, പൗരനേതാക്കൾ ബ്രിട്ടന്റെ വലിയൊരു പൗരാണിക പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാണ്.

ഇന്നു മുതൽ, പൂജ്യത്തിൽ തുടങ്ങി പുതിയ സംസ്ക്കാരം സൃഷ്ടിക്കാം എന്ന നിലയ്ക്കുള്ള അഭിപ്രായപ്രകടനങ്ങൾ ബാലിശമാണ്. ആയിരത്തിനു മുകളിൽ വർഷങ്ങളുടെ മത-രാഷ്ട്രീയ സംസ്ക്കാരങ്ങൾ മറന്നു കളയാൻ ആവശ്യപ്പെടുന്നതും ബാലിശമാണ്.

നാം സ്വന്തം സംസ്ക്കാരത്തോട് നീതി പുലർത്താത്ത, നിർഭാഗ്യകരമായ സംഭവങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ പിഴവുകൾ മൂലം മാത്രം നമ്മുടെ പാരമ്പര്യം നഷ്ടപ്പെടുന്നില്ല. പാരമ്പര്യം നമ്മെ നല്ല ആതിഥേയരാകാൻ പഠിപ്പിക്കുന്നു."

"ഒരു അപരിചിതൻ വരുമ്പോൾ, നാം സ്വയം സ്നേഹിക്കുന്നതു പോലെ അവനെയും സ്നേഹിക്കുക. അഭയാർത്ഥികളെ സ്വീകരിക്കാൻ നാം ഒരുങ്ങി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിന് പ്രത്യേക പ്രാധാന്യമുണ്ട്. അഭയാർത്ഥികൾ നമുക്ക് അപരിചിതരല്ല, സഹോദരരാണ്. തിരുക്കുടുംബവും ഒരു സമയത്ത് അഭയാർത്ഥികളായിരുന്നു. ഹേറോദോസിന്റെ പീഡനത്തിൽ നിന്നും രക്ഷപെടാനായി യൗസേപ്പ് മേരിയെയും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിലേക്ക് രക്ഷപ്പെടുന്നു. പീഡകരിൽ നിന്നും രക്ഷയ്ക്കായി ഇപ്പോഴും കുടുംബങ്ങൾ അഭയാർത്ഥികളായി പാലായനം ചെയ്തു കൊണ്ടിരിക്കുന്നു.

അഭയാർത്ഥി പ്രശ്നത്തിന് തിരുസഭയ്ക്ക് കൃത്യമായ പരിഹാരമാർഗങ്ങൾ ഇല്ല. പകരം, തിരുസഭയ്ക്കുള്ളത് ഒരു നിലപാടാണ്. 'നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.' അഭയാർത്ഥികൾ നമ്മുടെ അയൽക്കാരാണെന്ന് മറക്കാതിരിക്കുക." അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചുകൊണ്ടു പറഞ്ഞു.

More Archives >>

Page 1 of 24