News
ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ കത്തിയാക്രമണം
സ്വന്തം ലേഖകന്‍ 30-05-2019 - Thursday
കവാസക്കി: ജപ്പാനിൽ കത്തോലിക്ക സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെയുണ്ടായ കത്തിയാക്രമണത്തിൽ പതിമൂന്നോളം വിദ്യാർത്ഥിനികൾക്കു കുത്തേറ്റു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കനേഡിയൻ മിഷ്ണറിമാർ 1961ൽ സ്ഥാപിച്ച കാരിത്താസ് എന്ന കത്തോലിക്ക സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് അക്രമത്തിന് ഇരയായത്. ടോക്കിയോക്ക് സമീപമുള്ള കവാസക്കി നഗരത്തിൽ വിദ്യാർത്ഥിനികൾ സ്കൂൾ ബസിനായി കാത്തുനിൽക്കവേയാണ് അന്‍പത് വയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
പുലർച്ചെ 7:45നാണ് സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയും, മുപ്പത്തിയൊന്‍പത് വയസ്സുള്ള മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കത്തി സ്വന്തം കഴുത്തിൽ കുത്തി ആത്മഹത്യ ചെയ്തു. പരിക്കേറ്റ പതിമൂന്നു വിദ്യാർത്ഥിനികൾ ആറിനും, പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം.
