News - 2024

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ സ്മരിച്ച് ട്രംപിന്റെ പ്രസംഗം

സ്വന്തം ലേഖകന്‍ 04-06-2019 - Tuesday

വാഷിംഗ്‌ടണ്‍ ഡി.സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ സ്മരിച്ച് മനോഹരമായ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്ന്‍ ട്രംപ് സ്മരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 2ന് നടത്തിയ പ്രസ്താവനയിലൂടെയാണ് ആഗോള സഭയുടെ മുന്‍ തലവനെ ട്രംപ് ഓര്‍ത്തത്.

40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലൂടെ വിശുദ്ധന്‍ പറഞ്ഞ വാക്കുകള്‍ പോളണ്ടിലേയും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ട ശക്തമായ മതിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മാനുഷികാന്തസിന്റേയും, മതസ്വാതന്ത്ര്യത്തിന്റേയും വക്താവെന്ന നിലയിലും, യേശു ക്രിസ്തുവിന്റെ അനുയായി എന്ന നിലയിലുമുള്ള വിശുദ്ധന്റെ അസാധാരണമായ ജീവിതം കാരണം ഇന്ന്‍ ദശലക്ഷകണക്കിന് ആളുകളാണ് സ്വാതന്ത്ര്യത്തില്‍ കഴിയുന്നതെന്ന് ട്രംപ് പറഞ്ഞു.

ഈ ചരിത്ര നിമിഷം ആഘോഷിക്കുന്നതിലൂടെ വിശുദ്ധന്‍ നേടി തന്ന സ്വാതന്ത്ര്യം നിലനിര്‍ത്തുവാന്‍ നമുക്ക് ശ്രമിക്കാം. അമേരിക്കയും അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളും, കമ്മ്യൂണിസമെന്ന വിപത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെ വിളക്കെന്ന നിലയില്‍ എപ്പോഴും ഉണ്ടാവും. പോളണ്ടില്‍ നിന്നും കമ്മ്യൂണിസമെന്ന ഇരുമ്പ് മറയെ തുടച്ചുനീക്കിയത് വിശുദ്ധന്റെ വാക്കുകളാണെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 1979-ലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യമായി പോളണ്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. അന്ന്‍ ജൂണ്‍ 2ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് വിശുദ്ധന്‍ നടത്തിയ പ്രസംഗം ലക്ഷകണക്കിന് ആളുകളെയാണ് സ്പര്‍ശിച്ചത്.


Related Articles »