News

ലോക ശ്രദ്ധയാകര്‍ഷിച്ച് 1600 ഭാഷകളിലെ ബൈബിള്‍ പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 22-07-2019 - Monday

മാഡ്രിഡ്: സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ബൈബിള്‍ പ്രദര്‍ശനം ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. രാജ്യത്തെ പ്രമുഖ മ്യൂസിയവും, സാംസ്കാരിക കേന്ദ്രവുമായ കൈക്സാ ഫോറമില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ള ആയിരത്തിഅറുന്നൂറിലധികം ബൈബിളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ബൈബിള്‍, ലോകത്തിന്റെ ഭാഷകളിലൂടെ ഒരു സഞ്ചാരം” എന്ന പേരിലാണ് പ്രദര്‍ശനം. ജൂണ്‍ 27നു ആരംഭിച്ച 170 രാജ്യങ്ങളില്‍ നിന്നു ശേഖരിച്ചിട്ടുള്ള ബൈബിള്‍ പ്രതികളുടെ പ്രദര്‍ശനം സെപ്റ്റംബര്‍ 1-നാണ് അവസാനിക്കുക.

25 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ബൈബിള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന അന്‍ഡോറന്‍ സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ പെരേ റൌക്കെറ്റ് ശേഖരിച്ചിട്ടുള്ള അപൂര്‍വ്വ ബൈബിളുകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. എപ്രകാരമാണ് പാശ്ചാത്യ നാഗരികത ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ടിതമായതെന്നും, എങ്ങനെയാണ് ബൈബിള്‍ അതിന്റെ കേന്ദ്രമായതെന്നും പ്രദര്‍ശനം കാണിച്ചു തരുമെന്നു റൌക്കെറ്റ് വിവരിക്കുന്നു. പുരാതന ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയിലുള്ള സെപ്റ്റുവാജിന്റ്റ് ബൈബിളിന്റെ പ്രതിയും ഈ പ്രദര്‍ശനത്തിലുണ്ട്.

ലോകത്ത് 7111 ഭാഷകളുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതില്‍ 3350 ഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് റൌക്കെറ്റ് പറയുന്നു. ഏതാണ്ട് 600 കോടി ബൈബിള്‍ പ്രതികള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 10 കോടി ബൈബിളുകള്‍ ഓരോ വര്‍ഷവും വിറ്റഴിക്കപ്പെടുന്നു. 1995-ല്‍ കെനിയ സന്ദര്‍ശിച്ചപ്പോള്‍ ലോകൊരി പട്ടണത്തിലെ വൈദികന്‍ ടുര്‍ക്കാന ഭാഷയില്‍ എഴുതിയ ഒരു ബൈബിള്‍ സമ്മാനിച്ചതോടെയാണ് റൌക്കെറ്റിന് ബൈബിള്‍ ശേഖരണത്തില്‍ പ്രത്യേക താത്പര്യം ജനിക്കുന്നത്. ഇന്നു രണ്ടായിരത്തോളം വ്യത്യസ്ത ഭാഷകളിലെ (മൊത്തം 1,593 വാല്യങ്ങള്‍) ബൈബിള്‍ പതിപ്പുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇതില്‍ 35 ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏക കൃതി ബൈബിളാണ്.


Related Articles »