News - 2024

അനുദിനം 11 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നു: ഹംഗേറിയൻ വിദേശകാര്യമന്ത്രി

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി/ ബുഡാപെസ്റ്റ്: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അനുദിനം പതിനൊന്ന് ക്രൈസ്തവർ കൊല ചെയ്യപ്പെടുന്നുവെന്ന് ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാർത്തോയുടെ വെളിപ്പെടുത്തല്‍. വാഷിംഗ്ടണിൽ മത സ്വാതന്ത്ര്യത്തെപ്പറ്റി ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മതപീഡനം ലോകത്തെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണെന്നും മതപീഡനത്തിന് വിധേയരാകുന്നവരിൽ 80 ശതമാനവും ക്രൈസ്തവരാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവർഷം 25 കോടിയോളം ആളുകൾ പശ്ചിമേഷ്യയിലും, ആഫ്രിക്കയിലും ഏതെങ്കിലും വിധത്തിൽ പീഡനങ്ങളെ നേരിട്ടിട്ടുണ്ട്.

സ്വന്തം ജന്മ സ്ഥലത്തുതന്നെ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാൻ 36.5 മില്യണ്‍ ഡോളർ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ക്രൈസ്തവർക്ക് ഹംഗറി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകൾ ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാകാത്തതിൽ വിഷമമുണ്ടെന്നും സിജാർത്തോ പറഞ്ഞു. അമേരിക്ക, ഹംഗറി, പോളണ്ട്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്രം പ്രോത്സാഹിപ്പിക്കാൻ സംഘടനകളെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സിജാർത്തോ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.


Related Articles »