News

ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ വിരുദ്ധത തുറന്നുക്കാട്ടി 'ദീപിക': നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച

സ്വന്തം ലേഖകന്‍ 29-07-2019 - Monday

കൊച്ചി: ക്രൈസ്തവരെ പൂര്‍ണ്ണമായും തിരസ്ക്കരിച്ച് കേരള ന്യൂനപക്ഷ കമ്മീഷന്‍ നടത്തുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയുള്ള ദീപിക പത്രത്തിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നതെങ്കിലും കേരളത്തില്‍ ഇത് മുസ്ലിങ്ങള്‍ക്ക് മാത്രമായി ചുരുങ്ങുന്നതായും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും കണക്കുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു അധികൃതര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം വളരെ വിശദമായി അവതരിപ്പിച്ചുകൊണ്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറമ്പനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

പത്രറിപ്പോര്‍ട്ടിന്റെ ചിത്രങ്ങളും ഓണ്‍ലൈന്‍ ലിങ്കുകളും നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ മുസ്ലിംങ്ങള്‍ക്ക് മാത്രമായി ഒതുക്കി നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കമ്മീഷന്‍ പിരിച്ചുവിടണമെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. ദീപികയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ക്രൈസ്തവരെ മറന്നുകൊണ്ടുള്ള കമ്മീഷന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്.

ദീപിക റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം താഴെ ‍

ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ക്ഷേമപദ്ധതികള്‍ രൂപീകരിച്ചു സര്‍ക്കാരിന് സമര്‍പ്പിക്കാനും രൂപീകരിച്ചിരിക്കുന്ന സമിതിയാണു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ സംസ്ഥാനത്തെ െ്രെകസ്തവരെ അവഗണിക്കുന്നെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില വിഭാഗങ്ങളുടെ മാത്രം ക്ഷേമവകുപ്പായാണു പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായി.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം വിഹിതവും മുസ്ലിം വിഭാഗത്തിനു നല്‍കുന്നത് എന്നാണു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ െ്രെകസ്തവരുടെ സാമൂഹിക അവസ്ഥയെപ്പറ്റി പഠിക്കാന്‍ തയാറായിട്ടുമില്ല. പാലോളി കമ്മിറ്റിയെ നിയോഗിച്ചു മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ചതുപോലെ ക്രൈസ്തവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ക്ഷേമപദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കണമെന്നും ക്രൈസ്തവ സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

ഈ ആവശ്യം സര്‍ക്കാരിനു മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തുന്നുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും സംഘടനാപ്രതിനിധികള്‍ക്കും കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തു തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരേണ്ടതുണ്ട്.

ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ ‍

പലരും കരുതുന്നതുപോലെയുള്ള 'മുന്നോക്കാവസ്ഥ' ക്രൈസ്തവ സമൂഹത്തിന് ഇല്ല എന്നതാണു വാസ്തവം. ക്രൈസ്തവരില്‍ വളരെ വലിയ ഒരു വിഭാഗം കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷിക വായ്പ എടുത്തു കടക്കെണിയിലായ ഒട്ടേറെപ്പേര്‍ െ്രെകസ്തവ സമുദായത്തിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും ഭിന്നമല്ല. കടല്‍ക്ഷോഭവും വറുതിയും മൂലം പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പലരും. വള്ളവും വലയും വാങ്ങാന്‍ വായ്പ എടുത്തവര്‍ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തില്‍ കയറിക്കിടക്കാനുള്ള കൂര പോലും നഷ്ടപ്പെട്ടവര്‍ നിരവധി.

തൊഴില്‍ ഇല്ലാത്ത ക്രൈസ്തവര്‍ ‍

പട്ടിണി കിടന്നാണെങ്കിലും കിടപ്പാടം പണയപ്പെടുത്തിയാണെങ്കിലും കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്നതു ക്രൈസ്തവ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളുടേതുപോലെ ക്രൈസ്തവ സമൂഹത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍, വിദ്യാഭ്യാസ വായ്പ എടുത്തവര്‍ പലരും അതു തിരിച്ചടയ്ക്കാന്‍ പണം ലഭിക്കുന്ന തരത്തിലുള്ള ഒരു ജോലി ലഭിക്കാതെ വലയുകയാണ്.

തൊഴില്‍രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ കുതിച്ചുയരുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യത്ത് എറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള വിഭാഗം ക്രൈസ്തവരാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി തന്നെ അടുത്തിടെ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ക്രൈസ്തവ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ അവര്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താന്‍ ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനും ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യണം. സര്‍ക്കാര്‍ ജോലികളിലും ക്രൈസ്തവര്‍ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്.

പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. നാമമാത്ര സംവരണമുള്ള ലത്തീന്‍ സമുദായത്തെ ഒഴിച്ചാല്‍ ഈ രംഗത്തു തികഞ്ഞ അവഗണനയാണ് ക്രൈസ്തവ സമൂഹം നേരിടുന്നത്. പരിമിത സംവരണമുള്ള ലത്തീന്‍ സമൂഹത്തിനു പോലും അര്‍ഹതപ്പെട്ട രീതിയില്‍ നിയമനങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.

അവിവാഹിതര്‍ ‍

മുപ്പതു വയസിനു മുകളിലുള്ള അവിവാഹിത യുവാക്കളുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ അനുദിനം വര്‍ധിക്കുകയാണെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയുടെ കാരണമെന്നു കൗണ്‍സില്‍ വിലയിരുത്തിയിട്ടുമുണ്ട്. ഈ വിഷയം കമ്മീഷന്‍ പ്രത്യേകമായി പരിഗണിക്കണം. വിവാഹിതരായവര്‍ക്കിടയില്‍ കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങളും ഈ കണ്ടെത്തല്‍ ശരിവയ്ക്കുന്നു. ജീവിതച്ചെലവ് വര്‍ധിച്ചുവരുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണു കുട്ടികളുടെ എണ്ണം കുറയ്ക്കാന്‍ ഭൂരിപക്ഷം െ്രെകസ്തവ മാതാപിതാക്കളെയും പ്രേരിപ്പിക്കുന്ന ഘടകം എന്നാണ് ലെയ്റ്റി കൗണ്‍സിലിന്റെ പഠനങ്ങളില്‍നിന്നു മനസിലാകുന്നത്. ഈ വിഷയത്തിലും ന്യൂനപക്ഷ കമ്മീഷന്റെയും സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.

സാമൂഹിക പിന്നോക്കാവസ്ഥ ‍

സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവ് സാമൂഹിക പിന്നോക്കാവസ്ഥ ആയാണല്ലോ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ ക്രൈസ്തവ സമുദായത്തില്‍നിന്നുള്ളവര്‍ അതില്‍ വളരെ കുറവാണെന്നു കാണാം. നാട്ടില്‍ തൊഴില്‍ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പ്രവാസികളാകാന്‍ വിധിക്കപ്പെടുന്നവരില്‍ നല്ലൊരു പങ്കും ക്രൈസ്തവ സമുദായത്തില്‍നിന്നാണ്. കുടുംബങ്ങളില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാവുന്ന സാഹചര്യം തന്മൂലം സൃഷ്ടിക്കപ്പെടുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തെ ഇതു സാമൂഹികമായ അരക്ഷിതാവസ്ഥയിലേക്കും പിന്നോക്കാവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നു. സംവരണരഹിതരായ െ്രെകസ്തവ സമൂഹത്തെ മറ്റു പദ്ധതികളിലൂടെ സഹായിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്.

നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ ‍

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് അനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പുലര്‍ത്തുന്നത് എന്നതു വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ െ്രെകസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത് നീതി നിഷേധമല്ലേ ‍

ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നതില്‍ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല (തൃശൂര്‍ ജില്ലയില്‍ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയത്തു നടന്ന സിറ്റിംഗില്‍ പങ്കെടുത്ത ലേഖകനോടു പറഞ്ഞിരുന്നു. എന്നാല്‍, അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിനും വ്യക്തതയില്ലായിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂര്‍ ജില്ലയിലുള്ള ഏക സെന്റര്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്).

കണ്ണില്‍ പൊടിയിടരുത് ‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുപോലെ വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ സബ്‌സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവ സമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണു െ്രെകസ്തവര്‍ക്കു വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവസമൂഹവും ഇതര ന്യൂനപക്ഷങ്ങളും ആവശ്യപ്പെടുന്നത്.

(ജിന്‍സ് നല്ലേപ്പറമ്പന്‍, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ആണ് ലേഖകന്‍).

80 മുസ്ലിം, 20 മറ്റുള്ളവര്‍! ‍

മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിംകള്‍ക്കു പ്രവേശനം നല്‍കുമ്പോള്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കു കൂടിയും 20 പേര്‍ക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളില്‍ ചുരുക്കം സീറ്റുകള്‍ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും ക്രൈസ്തവര്‍ക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കാന്‍ നടപടി ഉണ്ടാകണം. മറ്റു ന്യൂനപക്ഷങ്ങളെയും ഇതേ രീതിയില്‍ പരിഗണിക്കണം.

കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് (CCMY) എന്ന പേരിനു പകരം കേരളത്തില്‍ കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന് ഉപയോഗിക്കുന്നതു മുസ്ലിംകള്‍ക്കു മാത്രമായുള്ള കോച്ചിംഗ് സെന്ററുകള്‍ എന്ന ധാരണ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌കൂളുകളിലും മറ്റും സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്യാന്പുകളുടെ മാനദണ്ഡവും ഇങ്ങനെ തന്നെയാണ്. 80 ശതമാനം മുസ്ലിം കുട്ടികളെ പങ്കെടുപ്പിച്ചെങ്കില്‍ മാത്രമേ ക്യാന്പ് ലഭിക്കൂ. അതിനാല്‍ത്തന്നെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇങ്ങനെയുള്ള ക്യാന്പുകളുടെ പ്രയോജനം ലഭിക്കുന്നില്ല.

പിന്നോക്കാവസ്ഥയുടെ ആഴം ‍

ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ചു പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലൂടെ ലഭ്യമായ വിവരങ്ങള്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഏകദേശരൂപം നല്‍കുന്നുണ്ട്. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, പെന്തകോസ്ത് സഭകളില്‍ അംഗങ്ങളായവരുടെ അഭിപ്രായം തേടിയിരുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 93.5% പേരും ഹയര്‍സെക്കന്‍ഡറിയോ അതില്‍ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. 33.3 ശതമാനം ആളുകളും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നു. 22 ശതമാനം ആളുകള്‍ തൊഴില്‍രഹിതരാണ്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 17ശതമാനം. 27.6% പേര്‍ക്കും 5,000 രൂപയില്‍ താഴെയാണ് മാസവരുമാനം. 22% പേര്‍ 10,000 മുതല്‍ 15,000 വരെ രൂപ മാസവരുമാനമുള്ളവരാണ്. 15 ശതമാനം ആളുകള്‍ വാടകവീട്ടിലാണു താമസിക്കുന്നത്. 61 ശതമാനം പേരും കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും 47.2% ആളുകള്‍ക്കും ഉള്ളത് 1,000 ചതുരശ്ര അടിയില്‍ താഴെ വിസ്തൃതിയുള്ള വീടുകളാണ്.

5.7% പേര്‍ക്കു മാത്രമാണ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളത്. 15.4% പേര്‍ക്കു പിങ്ക് റേഷന്‍ കാര്‍ഡും 38.2%പേര്‍ക്കു നീല റേഷന്‍ കാര്‍ഡും ഉള്ളപ്പോള്‍ 26.8%പേര്‍ക്കു വെള്ള കാര്‍ഡ് ആണ് ഉള്ളത്. 43.9% പേര്‍ക്കും കാര്‍ഷിക വായ്പ അടച്ചു തീര്‍ക്കാന്‍ ഉണ്ട്. 69.1% പേര്‍ക്കും ഭവന നിര്‍മാണ വായ്പ അടച്ചുതീര്‍ക്കാനുണ്ട്. 57.7% പേര്‍ക്കു മറ്റ് വായ്പകള്‍ അടച്ചുതീര്‍ക്കണം. 40.7% പേരുടെ കുടുംബത്തിലും നാല് അംഗങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍ 13% ഉണ്ട്. സര്‍വേയില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളില്‍ 56% ആളുകള്‍ 55 വയസിനു മുകളിലുള്ളവരാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് 77 ശതമാനം ആളുകള്‍ക്കും അറിവില്ല. 86% ആളുകളും ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷം എന്ന നിലയില്‍ 14% ആളുകള്‍ക്കു പ്രീമെട്രിക് സ്കോളര്‍ഷിപ്പും 8% ആളുകള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാല്‍, 79% ആളുകളും ന്യൂനപക്ഷമെന്ന നിലയില്‍ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. 97.6% പേര്‍ക്കും യാതൊരുവിധ സംവരണവും ലഭിച്ചിട്ടില്ല.

ഒരു ഓണ്‍ലൈന്‍ സര്‍വേക്കു പരിമിതികള്‍ ഏറെയുണ്ട്. എങ്കില്‍പ്പോലും ഇതില്‍ ലഭ്യമായ വിവരങ്ങള്‍ ക്രിസ്ത്യാനികളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ബാഹുല്യത്തിലേക്കു സൂചന നല്‍കുന്നതാണ്. ഈ വിഷയത്തെക്കുറിച്ചു പഠിച്ചു പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നു സര്‍ക്കാരിനോടു ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്യണം.


Related Articles »