News

പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം കുതിക്കുന്നു: മുന്നറിയിപ്പുമായി മുന്‍ ഇറാഖി നിയമസഭാംഗം

സ്വന്തം ലേഖകന്‍ 06-08-2019 - Tuesday

ഇര്‍ബില്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നായ ഇറാഖി ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി മുന്‍ ഇറാഖി നിയമസഭാംഗം. ഇറാഖില്‍ നിന്ന്‍ എന്നെന്നേക്കുമായി പലായനം ചെയ്യുന്ന ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നിന്നുള്ള മുന്‍ നിയമസഭാംഗമായ ജോസഫ് സ്ലേവയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മതപീഡനവും, വിവേചനവും കൊണ്ട് ജീവിതം ദുസഹമായ ഇറാഖിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കു മുന്നില്‍ മുന്നോട്ടുള്ള ഏക വഴി കുടിയേറ്റമാണെന്ന വിലയിരുത്തലാണ് ഇറാഖ് വിടുന്നതിന് പ്രേരിപ്പിക്കുന്നത്.

1980-ല്‍ പതിനെട്ട് ലക്ഷത്തോളം ക്രൈസ്തവരാണ് ഇറാഖില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2014-ലെ വിവരമനുസരിച്ച് വെറും നാല് ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണ് ഇറാഖില്‍ ഉള്ളതെന്ന്‍ സ്ലേവ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തോടെ മതപീഡനത്തെ ഭയന്ന്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ അഭയം തേടുന്നതിനോ, വിദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നതിനോ നിര്‍ബന്ധിതരായെന്നും, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പരാജയത്തിനു ശേഷവും വിവേചനം നിലനില്‍ക്കുന്നതിനാല്‍ ക്രിസ്ത്യാനികളെ രാജ്യം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും സ്ലേവ വിവരിച്ചു.

നിനവേയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെങ്കിലും വളരെ കുറച്ച് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണ് തിരികെ വരാന്‍ തയാറായിട്ടുള്ളൂ. ഇസ്ലാമിക് സ്റ്റേറ്റിനോടും മറ്റ് തീവ്രവാദി സംഘടനകളോടും ആഭിമുഖ്യമുള്ളവരുടെ സാന്നിധ്യം ഇപ്പോഴും മേഖലയില്‍ ഉണ്ടെന്ന ബോധ്യമാണ് ക്രിസ്ത്യാനികളെ തിരിച്ചുവരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും അനുമാനിക്കുന്നു.

ഇറാഖിലെ ക്രിസ്ത്യന്‍ സാന്നിധ്യം ക്രമേണ ഇല്ലാതായികൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ അവസ്ഥ വ്യക്തമായി അറിയാവുന്ന മുന്‍ നിയമസഭാംഗമായ ജോസഫ് സ്ലേവയുടെ വാക്കുകള്‍ക്കു പ്രത്യേക പ്രാധാന്യം തന്നെയാണുള്ളത്.


Related Articles »