News - 2024

ഭീകരാക്രമണം നടന്ന ശ്രീലങ്കന്‍ ദേവാലയത്തിനു നേരെ കല്ലേറ്: വൻ പ്രതിഷേധം

സ്വന്തം ലേഖകന്‍ 09-08-2019 - Friday

കൊളംബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ ക്രൈസ്തവ ദേവാലയത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം. ചാവേറാക്രമണത്തിൽ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ആളുകളാണ് അന്വേഷണത്തിന്റെ മെല്ലെപ്പോക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആക്രമണം നടന്ന ദേവാലയത്തിന് നേരെ അജ്ഞാതരുടെ കല്ലേറുണ്ടായതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. അജ്ഞാത സംഘം ദേവാലയത്തിലെ രൂപത്തിന് നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും പ്രദേശവാസിയായ ആന്റണി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിരവധി സംഘങ്ങൾ പരിശ്രമിക്കുന്നതായും അതിനാൽ ക്രൈസ്തവർ ജാഗ്രത പുലർത്തണമെന്നും ദേവാലയം സന്ദർശിച്ച കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. ജനങ്ങൾക്ക്‌ നീതി ലഭിക്കുവോളം അവരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈസ്റ്റർ ആക്രമണത്തില്‍ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളെ കാണാൻ കർദ്ദിനാൾ രഞ്ജിത്ത് വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകൂടവും പ്രതിപക്ഷവും ജനങ്ങൾക്കായി ഒന്നും തന്നെ ചെയുന്നില്ലായെന്നും അദ്ദേഹം തുറന്നടിച്ചു. കർദ്ദിനാൾ മാൽക്കം രഞ്ജിത്തിനെ കൂടാതെ നിരവധി വൈദികരും പ്രതിഷേധക്കാരെ സന്ദർശിച്ചിട്ടുണ്ട്.

അതേസമയം ആക്രമണത്തിനു ഇരയായവർക്കു ആശ്വാസമായി ദേശീയ അന്തർദേശീയ തലത്തിൽ കൊളംബോ അതിരൂപതയ്ക്കു ലഭിച്ച തുകയില്‍ 71 മില്യണ്‍ റുപ്പി ആവശ്യസഹായങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക കുട്ടികളുടെ പ്രാഥമിക വിദ്യാഭാസ സ്കോളർഷിപ്പുകള്‍ക്കും മറ്റും നൽകാനാണ് പദ്ധതി. ഈസ്റ്റർ ദിനത്തിൽ മൂന്ന് ദേവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേർ ആക്രമണത്തിൽ മുന്നൂറോളം പേരാണ് മരണമടഞ്ഞത്.

ഇസ്ലാമിക്‌ സ്റ്റേറ്റ് സംഘടനയുമായി ബന്ധമുള്ള നാഷ്ണൽ തൗഹീദ് ജമാഅത്ത് അംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ് കേസിൽ ഇതുവരെയുണ്ടായ പുരോഗതി. ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷ ഒരുക്കാതിരിന്ന ഭരണകൂടത്തിനും സുരക്ഷാസേനയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.


Related Articles »