News - 2024

വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായി എതിര്‍പ്പുമായി വാഷിംഗ്ടൺ അതിരൂപത

സ്വന്തം ലേഖകന്‍ 19-10-2019 - Saturday

വാഷിംഗ്ടൺ ഡി‌സി: അമേരിക്കയിലെ വാഷിംഗ്ടൺ ഡി‌സിയിൽ വ്യഭിചാരം നിയമവിധേയമാക്കാനുള്ള ബില്ലിനെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നതിനിടെ ശക്തമായി എതിര്‍പ്പുമായി കത്തോലിക്ക സഭ. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കൗൺസില്‍ പരിഗണനക്കുവെച്ചിരിക്കുന്ന B23-0318 എന്ന പേരിലുള്ള ബില്ലിനോടുള്ള എതിര്‍പ്പാണ് വാഷിംഗ്ടൺ അതിരൂപത പ്രകടിപ്പിച്ചിരിക്കുന്നത്.ജന്മസിദ്ധമായ ശ്രേഷ്ഠത, എല്ലാ മനുഷ്യർക്കുമുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായും, ദൈവീക സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ എല്ലാ മനുഷ്യരും ബഹുമാനം അർഹിക്കുന്നതായും, അതിനാൽ തന്നെ മനുഷ്യരുടെ ശ്രേഷ്ഠത ചോദ്യം ചെയ്യുന്ന സർവ്വവിധ ചൂഷണങ്ങളെയും പ്രതിരോധിക്കുകയെന്നത് വാഷിംഗ്ടൺ അതിരൂപതയുടെയും, കത്തോലിക്കാ സഭയുടെയും ദൗത്യമാണെന്നും അതിരൂപത പ്രതിനിധി മേരി ഫോർ ചർച്ചക്കിടെ പറഞ്ഞു.

മനുഷ്യർക്ക് ഏൽക്കുന്ന മാനസികവും-ശാരീരികവുമായ ആഘാതങ്ങൾ പരിഗണിക്കാതെ, അവരെ വെറും വില്പന വസ്തു മാത്രമായി കണക്കാക്കുന്ന ഒന്നാണ് വ്യഭിചാരമെന്നും മേരി ഫോർ വിശദീകരിച്ചു. മനുഷ്യക്കടത്തിന് ഇരയായവർക്ക് തൊഴില്‍ പരിശീലനവും, ചികിത്സയും, കൗൺസിലിംഗുമടക്കം അതിരൂപത നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇനിയും സഹായങ്ങൾ നൽകാൻ അതിരൂപത ശ്രമിക്കും. എന്നാൽ വ്യഭിചാരം നിയമ വിധേയമാക്കിയാൽ കൊളംബിയ ജില്ലയിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന ആളുകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാക്കാൻ അത് ഇടയാക്കുമെന്നും മേരി ഫോർ മുന്നറിയിപ്പു നൽകി.

ബില്ല് നിയമവിധേയമാക്കുന്നതിനെതിരെ നിരവധി ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. പുതിയ ബില്ല് മനുഷ്യക്കടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്, കരട് ബില്ലിന് രൂപം നൽകിയിരിക്കുന്നത്. പ്രസ്തുത ബില്ല് നിയമമായാൽ, വ്യഭിചാരം നിയമവിധേയമാക്കിയ അമേരിക്കയിലെ രണ്ടാമത്തെ സ്ഥലമായി വാഷിംഗ്ടൺ സംസ്ഥാനം മാറും. നെവാഡ സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വ്യഭിചാരം നേരത്തെ നിയമവിധേയമാക്കിയിട്ടുണ്ട്.


Related Articles »