India - 2024

'ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള നീക്കം ദുരുദ്ദേശപരം'

സ്വന്തം ലേഖകന്‍ 28-11-2019 - Thursday

ചങ്ങനാശേരി: ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുരുദ്ദേശപരമാണെന്നും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25,26, അനുഛേദങ്ങളുടെ ലംഘനമാണെന്നും ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന് ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ മെത്രാന്മാരും വികാരി ജനറാൾമാരും വിവിധ ചുമതലകൾ വഹിക്കുന്ന വൈദികരും അടങ്ങിയ സംയുക്ത സമിതി നിരീക്ഷിച്ചു.

സഭയുടെ സ്വത്തുവകകൾ ആദിമസഭയുടെ കാലഘട്ടം മുതൽ നിലനിൽക്കുന്ന പങ്കുവയ്ക്കൽ ചൈതന്യത്തിൽ ഊന്നിയ പാരമ്പര്യത്തിൽ അധിഷ്ഠിതമായി, ഹയരാർക്കി, കാനൻ നിയമം തുടങ്ങിയ വ്യവസ്ഥകൾക്ക് അനുസൃതമായി, പൊതുയോഗം, പ്രതിനിധി യോഗം, പാസ്റ്റർ കൗൺസിൽ തുടങ്ങിയ ജനാധിപത്യ ഭരണ നിർവഹണ വ്യവസ്ഥകൾ ഉൾചേർത്ത് കൂട്ടുത്തരവാദിത്വത്തോടു കൂടി ഇന്ത്യൻ ഭരണഘടനയ്ക്കും സിവിൽ നിയമങ്ങൾക്കും വിധേയമായി സംരക്ഷിക്കപ്പെടുകയും ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്തു പോരുന്നതാണ്. ഈ നിയതമായ വ്യവസ്ഥിതിയെ തകർക്കാനും സഭയുടെ സ്വത്തുവകകൾ സർക്കാരിന്റെയും രാഷ്ട്രീയപാർട്ടികളുടേയും നിയന്ത്രണത്തിലും സ്വാധീനത്തിലും കൊണ്ടുവരാനുമുള്ള കുടില ശ്രമമായി മാത്രമേ ഈ ബില്ലിനെ കാണാൻ സാധിക്കുകയുള്ളൂ.

സഭയുടെ സ്വത്തു വ്യവഹാരങ്ങൾ നിലവിൽ കോടതി നടപടികൾക്ക് വിധേയമാണെന്നിരിക്കെ പുതിയ ഒരു ട്രൈബ്യൂണൽ ആവശ്യമില്ലാത്തതാണ്. ട്രൈബ്യൂണലിന്റെ നിയമനം രാഷ്ട്രീയപരമാകയാൽ തീരുമാനങ്ങളിലും രാഷ്ട്രീയ സ്വാധീനം ഉണ്ടായിരിക്കും എന്ന് വ്യക്തമാണ്. സമ്പത്ത് സർക്കാർ നിയന്ത്രണത്തിലായി കഴിയുമ്പോൾ വൈദിക പരിശീലനം, ആരാധനക്രമാനുഷ്ഠാനങ്ങൾ, വിശ്വാസ വിഷയങ്ങൾ എന്നിവയിലും രാഷ്ട്രീയ കൈകടത്തലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നു സംശയിക്കുന്നു. അതിനാൽ മറ്റു മതങ്ങൾക്ക് നിലവിലില്ലാത്ത ഒരു നിയമനിർമാണം ക്രിസ്ത്യാനികൾക്ക് മാത്രമായി നടത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ഉദ്യമങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് രൂപതകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.

യോഗം ചങ്ങനാശേരി അതിരുപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, തക്കല രൂപതാദ്ധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, സഹായമെത്രാൻമാരായ മാർ തോമസ് തറയിൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു ഈ രൂപതകളിലെ വികാരി ജനറാൾമാർ, മറ്റ് വൈദീകർ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു.

More Archives >>

Page 1 of 283