India - 2024

അലവൻസ് വെണ്ടെന്നുവെച്ച് ഫരീദാബാദ് രൂപത വൈദികർ: രൂപതാ തിരട്ട് ഫീസിൽ ഇളവ് നൽകി നേതൃത്വവും

17-05-2020 - Sunday

ഫരീദാബാദ്: കോവിഡ് -19 മഹാമാരിയുടെ കാലത്ത് മാതൃകയായി ഫരീദാബാദ് രൂപതയിലെ വൈദികർ ശ്രദ്ധേയരാകുന്നു. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, കറണ്ട്, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം ഏറ്റവും അടുത്ത് അറിയാവുന്ന വൈദികർ ഈ ലോക്ഡൗൺ കാലത്ത് ഒരു മാസത്തെ അലവൻസ് ത്യജിക്കുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. സീറോ മലബാർ സഭയിൽ പൊതുവെയും, അതാത് ശുശ്രുഷിക്കുന്ന ഇടവകയുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ക്രിയാത്മകമായി പ്രതികരിക്കുവാൻ വൈദികർ എടുത്ത ധീരമായ തീരുമാനം ശ്‌ളാഘനീയമാണെന്നു ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. സഭ തലത്തിലുള്ള ഒരു "സാലറി ചലഞ്ച്" തന്നെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012-ൽ സ്ഥാപിതമായ ഈ രൂപത ഇന്നത്തെ സ്ഥിതിയിലേക്ക് വളർന്നതിൽ നല്ലൊരു പങ്കും ഈ രൂപതയിലെ ഇടവകകളിൽ നിന്നും വിശ്വാസികൾ വർഷംതോറും നൽകിവരുന്ന സംഭാവന/തിരട്ട് ഫീസാണ്. വൈദികരുടെ ഈ "സാലറി ചലഞ്ചി"നോടൊപ്പം, ഓരോ ഇടവകയും രൂപതയ്ക്ക് നൽകേണ്ട തിരട്ട് ഫീസിൽ ഗണ്യമായ ഇളവ് പ്രഖ്യാപിക്കുയാണെന്ന് ആർച്ച്ബിഷപ്പ് ഭരണികുളങ്ങര പറഞ്ഞു. കേരളത്തിലുള്ള ഇടവകകൾക്ക് കെട്ടിട വാടക, പള്ളി പറമ്പിൽ നിന്നുള്ള ആദായം, സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവയെല്ലാം ഉള്ളപ്പോൾ, പ്രവാസി രൂപതകളിലുള്ള ഇടവകൾ പൂർണ്ണമായും വിശ്വാസ സമൂഹത്തിൻ്റെ ഉദാരമായ സംഭാവനകൾ കൊണ്ട് മാത്രമാണ് പ്രവർത്തിക്കുന്നത്.

ഞായറാഴ്ച പിരിവുകളും മറ്റും ഇല്ലാത്തതുകൊണ്ട് മിക്ക ഇടവകകളും അത്യാവശ്യ ചിലവുകൾക്കുപോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ, ഓരോ ഇടവകയും രൂപതാകേന്ദ്രത്തിൽ ഏല്പിക്കേണ്ട തുകയുടെ 50% കുറവാണ് ഈ സാമ്പത്തിക വർഷത്തിൽ ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗൺ പശ്ചാത്തലത്തിൽ വളരെ യാഥാർഥ്യ ബോധത്തോടെയുള്ള ഒരു പ്രഖ്യാപനമാണ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങര നടത്തിയിരിക്കുന്നതെന്ന് രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ജെ തോമസ് പറഞ്ഞു. മാറിയ സാഹചര്യത്തിൽ ജനങ്ങളുടെയും ഇടവകകളുടെയും ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കി പ്രതീകരിക്കുന്ന രൂപത നേതൃത്വവും വൈദീകരും ഇന്ന് വിശ്വാസികളുടെ ഇടയിൽ ചർച്ചയാവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആർക്കെങ്കിലും വ്യക്തിപരമായ സാഹചര്യത്താൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പിആർഒ ഫാ. ജിന്റോ കെ ടോം അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് രൂപതയിലെ മിക്ക ഇടവകകളിലും നാനാവിധ പരോപകാര പദ്ധതികൾ വികാരിയച്ചൻമാരും ഇടവകക്കാരും കൂടി നടത്തുന്നുണ്ട്. അത്മായരുടെ നിർലോഭമായ സഹകരണം ഇക്കാര്യത്തിൽ എല്ലായിടത്തും നിന്നും ലഭിക്കുന്നത് ശ്രദ്ധേയമാണ്. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് രൂപതയിലെ വിവിധ വിഭാഗങ്ങളുമായി ആർച്ച്ബിഷപ്പ് ഭരണികുളങ്ങര ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്നത് വീഡിയോ കോൺഫറൻസുകൾ മുഖേനയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »