News - 2024

ട്രംപിനും മെലാനിയയ്ക്കും വേണ്ടി പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 05-10-2020 - Monday

വാഷിംടണ്‍ ഡി.സി: കോവിഡ് 19 രോഗബാധിതരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും, പ്രഥമ വനിത മെലാനിയ ട്രംപിന്റേയും രോഗമുക്തിക്കായി പ്രാര്‍ത്ഥനയുമായി രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ തലവനും ലോസ് ആഞ്ചലസ് അതിരൂപത മെത്രാപ്പോലീത്തയുമായ ജോസ് ഗോമസ് അടക്കമുള്ള മെത്രാന്മാരാണ് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു രംഗത്തുവന്നിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 4ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് പ്രാര്‍ത്ഥനാസഹായം അറിയിച്ചിരിക്കുന്നത്.

പ്രസിഡന്റ് ട്രംപിനും, പ്രഥമവനിത മെലാനിയ ട്രംപിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവം അവര്‍ക്ക് പൂര്‍ണ്ണ രോഗവിമുക്തി നല്‍കുകയും അവരുടെ കുടുംബത്തിന് പൂര്‍ണ്ണ ആരോഗ്യവും, സുരക്ഷയും നല്‍കട്ടെ. കോവിഡ് രോഗബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവും മെത്രാപ്പോലീത്തയുടെ പ്രസ്താവനയിലുണ്ട്. കൊറോണ കാരണം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് ദൈവം പ്രത്യാശയും, ആശ്വാസവും നല്‍കുകയും മഹാമാരിയ്ക്കു അവസാനമാകട്ടെയെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസിന് പുറമേ നിരവധി മെത്രാന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ ട്രംപിനും, പത്നിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.



കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ട്രംപിനേയും പത്നിയേയും ഉള്‍പ്പെടുത്തണമെന്നു ചിക്കാഗോയിലെ കര്‍ദ്ദിനാള്‍ ബ്ലെയിസ് കൂപിച്ച് ട്വീറ്റ് ചെയ്തു. ന്യൂയോര്‍ക്ക് അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും ട്രംപിനും പത്നിക്കും വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ട്രംപ് മേരിലാന്‍ഡിലെ ബെതെസ്ഡായിലെ വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. സ്റ്റിറോയിഡ് ചികിത്സയെ തുടര്‍ന്ന്‍ പ്രസിഡന്റിന്റെ രോഗനിലയില്‍ മാറ്റമുണ്ടെന്ന്‍ വൈറ്റ്ഹൗസ് ഫിസിഷ്യനായ ഡോ. സീന്‍ കോണ്‍ലി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »