India - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി: പരിഗണന നല്‍കാതെ കോടതിയും
പ്രവാചക ശബ്ദം 08-11-2020 - Sunday
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി, 26ന് അപേക്ഷയില്‍ വാദം കേള്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടര ആഴ്ചയിലധികം വരുന്ന ഈ കാലയളവ് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുമെന്നാണ് സൂചന. ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
പിറ്റേദിവസം ചോദ്യം ചെയ്യലിനായി മുംബൈയില്‍ എത്തിക്കുകയായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ 22നു പ്രത്യേക കോടതി ജഡ്ജി ദിനേശ് ഇ. കൊതാലിക്കര്‍ തള്ളിക്കളഞ്ഞു.ആരോപണം ഗുരുതരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ജയിലില്‍ പലതവണ വീണുവെന്നും രണ്ടുതവണ ഹെര്‍ണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. വയോധികനായ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള മുറവിളി ആഗോളതലത്തില്‍ വ്യാപിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക