News - 2024

ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ പതിവുപോലെ നടക്കുമെന്ന പ്രതീക്ഷയില്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 03-12-2020 - Thursday

റോം: പുതിയ കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുടക്കം വരില്ലെന്ന പ്രതീക്ഷയിൽ ഇറ്റാലിയന്‍ മെത്രാന്‍ സമിതി. ക്രിസ്തുമസ്സ് ആഘോഷം, അവധിക്കാല തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാരിയോ മെയിനി പറഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ (സി.ഇ.ഐ) പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗ്വാല്‍ട്ടിയറോ ബസെട്ടി ആശുപത്രിയിലായ സാഹചര്യത്തില്‍ സി.ഇ.ഐ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ബിഷപ്പ് മാരിയോ മെയിനിയാണ്. ഇറ്റലിയുടെ ചില ഭാഗങ്ങളില്‍ കൊറോണ വ്യാപനം കുറഞ്ഞിട്ടുള്ളത് മെത്രാന്‍ സമിതിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്.

ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ അകലം പാലിക്കല്‍, കുര്‍ബാനകളുടെ തത്സമയ സംപ്രേഷണം പോലെയുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സാഹചര്യത്തിലും ക്രിസ്തുമസ് കാല തിരുകര്‍മ്മങ്ങള്‍ക്ക് മുടക്കം വരില്ലെന്ന പ്രതീക്ഷയിലാണ് ബിഷപ്പ് മെയിനി. സമീപകാല മാസങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുക്കര്‍മ്മങ്ങള്‍ നടത്താമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ബിഷപ്പ് മെയിനി പറഞ്ഞു. ഇന്നു ഡിസംബര്‍ 3 ഇറ്റാലിയന്‍ പ്രധാനമന്ത്രി പുതിയ കൊറോണ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതൊരു വേറിട്ട ക്രിസ്തുമസ് ആയിരിക്കുമെന്നും, കൊറോണയുടെ മൂന്നാം തരംഗം മുന്നില്‍ക്കണ്ട് പലതും ആഘോഷങ്ങള്‍ ത്യജിക്കേണ്ടത് ആവശ്യമാണെന്നും നവംബര്‍ 26ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അതേസമയം ക്രിസ്തുമസ് കുര്‍ബാനകള്‍, റോമാ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ആശീര്‍വാദം (ഉര്‍ബി എറ്റ് ഓര്‍ബി), പാപ്പയുടെ ഇതര ക്രിസ്തുമസ്സ് തിരുക്കര്‍മ്മങ്ങള്‍ സ്വകാര്യതയില്‍ ആയിരിക്കുമെന്നും, അവയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും കഴിഞ്ഞ മാസം വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുവത്സര തിരുക്കര്‍മ്മങ്ങള്‍ക്കും ഇത് ബാധകമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »