India - 2024

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

10-02-2021 - Wednesday

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് കമ്മീഷനെ നിയോഗിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്‍കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുന്‌പോള്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും സംബന്ധിച്ച കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുള്ളത്.

സാമ്പത്തിക മേഖലയില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചും അവര്‍ നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ചുമുള്ള കാര്യങ്ങളും, കൂടുതല്‍ കരുതല്‍ ആവശ്യമായിട്ടുള്ള വിഭാഗങ്ങള്‍, സാന്പത്തികസാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി എന്തു ചെയ്യാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുക.

ക്രിസ്തുമതത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് അടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളിലെ കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ വിഭാഗം തുടങ്ങിയവര്‍ക്ക് പ്രത്യേകമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ദളിത് ക്രൈസ്തവ രുടെയും പിന്നാക്ക ക്രൈസ്തവരുടെയും നിലവിലെ സാമൂഹ്യ സാന്പത്തിക അവസ്ഥയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍പൊതുമേഖല ഉദ്യോഗതലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്നും ഇത് ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കമ്മീഷന്‍ പരിശോധിക്കും.

എല്ലാ ജില്ലകളിലും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ അധിവസിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചും മറ്റു മാര്‍ഗങ്ങളിലൂടെ പഠനം നടത്തിയും ഒരു വര്‍ഷത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌


Related Articles »