Life In Christ - 2024

രാജ്യത്തെ പീഡിത ക്രൈസ്തവ സമൂഹം കടന്നു പോകുന്നത് കുരിശിന്റെ അനുഭവത്തിലൂടെ: മൊസാംബിക്കിലെ മുന്‍ മിഷ്ണറി മെത്രാൻ

പ്രവാചക ശബ്ദം 26-02-2021 - Friday

മാപുടോ: രാജ്യത്തെ പീഡിത ക്രൈസ്തവസമൂഹം കുരിശിന്റെ അനുഭവത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മൊസാംബിക്കിലെ പെമ്പാ രൂപതയുടെ മുന്‍ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെര്‍ണാണ്ടോ ലിസ്ബോവ. ഇരുപതു വർഷം മുന്‍പ് മിഷ്ണറിയായി മൊസാംബിക്കിൽ എത്തിയ ബ്രസീൽ സ്വദേശിയായ ലിസ്ബോവയെ തുടര്‍ച്ചയായ വധഭീഷണികളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ആഴ്ച സ്വദേശത്തു പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിന്നു. 2017 ഒക്ടോബർ മാസം മുതൽ രാജ്യത്തിൻറെ ഉത്തര പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ തുടക്കമിട്ട ആക്രമണങ്ങളിൽ 2000 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

2020ൽ അക്രമങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. ശിരഛേദം, തട്ടിക്കൊണ്ടുപോകൽ, ദേവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇങ്ങനെ നീളുന്നു. കടന്നുവന്ന വഴികൾ സഹനത്തിന്റെയും, കുരിശിന്റെയും വഴികളായിരുന്നു. ഇവിടെയുള്ള മനുഷ്യരുടെ വലിയ മനസ്സിനെ പറ്റി മനസ്സിലാക്കാൻ സാധിച്ചു. നിര്‍ധനരായിരിന്നുവെങ്കിലും അവർ പരസ്പര ഐക്യമുള്ളവരാണ്. താൻ അവരുടെ സഹനത്തിന്റെ ഒരുപാട് കഥകൾ കേട്ടിരിന്നു, ഒരുപാട് കാര്യങ്ങൾ നേരിട്ടു കണ്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് രാജ്യത്ത് 6,70,000 ആളുകൾ ഭവനരഹിതരായിട്ടുണ്ട്. പതിമൂന്നു ലക്ഷത്തോളം ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള സഹായങ്ങൾ അത്യാവശ്യമായി ലഭിക്കേണ്ടതുണ്ട്.

യുദ്ധകാലത്ത് പലായനം ചെയ്യാൻ നിർബന്ധിതരാകാത്ത കുടുംബങ്ങൾ അഭയാർത്ഥി കുടുംബങ്ങളെ സ്വന്തം വീടുകളിൽ പാർപ്പിച്ചു. പരസ്പരം അവര്‍ എല്ലാം പങ്കുവെച്ചു. മിഷൻ എന്നത് ദൈവത്തിന്റെതാണെന്നും, നമ്മുടെ അല്ലന്നും, നാം ദൈവത്തിന്റെ ഉപകരണങ്ങൾ മാത്രമാണെന്നും സ്ഥലം മാറ്റത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഉത്തരം നൽകി. മിഷ്ണറിമാർ ഒരു സ്ഥലത്ത് തന്നെ തുടരില്ല, സഭയ്ക്ക് ആവശ്യം വരുമ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടതായി വരും. ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും, തങ്ങൾക്ക് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും ബിഷപ്പ് ലൂയിസ് ഫെർണാണ്ടോ ലിസ്ബോയ കൂട്ടിച്ചേർത്തു. പ്രശ്ന കലുഷിതമായ പെമ്പാ രൂപതയ്ക്ക് പുതിയ മെത്രാനെ മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടില്ല.

More Archives >>

Page 1 of 57