Arts - 2024

പുതുവര്‍ഷവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ക്രിസ്തീയതയ്ക്കു എതിരായ പാപം: കത്തോലിക്ക ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്

പ്രവാചകശബ്ദം 31-12-2021 - Friday

മാഡ്രിഡ്: അന്ധവിശ്വാസങ്ങള്‍ കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന പതിവുകള്‍ വിശ്വാസമൂല്യങ്ങള്‍ക്കെതിരായ പാപമാണെന്ന് പോര്‍ച്ചുഗലിലെ ലാമെഗോ രൂപതയുടെ ഭൂതോച്ചാടകനായ ഫാ. ഡാര്‍ട്ടെ ലാറ. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോര്‍ച്ചുഗീസ് വിഭാഗമായ എ.സി.ഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ലാറ ഇക്കാര്യം പറഞ്ഞത്. അന്ധവിശ്വാസമെന്ന പാപം ഒരുതരം ആത്മീയ വഞ്ചനയാണെന്നും, ദൈവത്തില്‍ നിന്നല്ലാത്ത ഒരു ശക്തിയുടെ മോക്ഷത്തിനായുള്ള കാത്തിരിപ്പില്‍ നിന്നുമാണ് ഈ പാപം വരുന്നതെന്നും, ദൈവവുമായുള്ള അകല്‍ച്ചയുടെ നേട്ടം സാത്താന്‍ സ്വന്തമാക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതുവര്‍ഷ ആഘോഷത്തിന് കത്തോലിക്ക മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ഫാ. ലാറ വര്‍ഷത്തിന്റെ അവസാന ദിവസം പുകഴ്ചയുടേയും, കൃതജ്ഞതയുടേയും പ്രാര്‍ത്ഥന ചൊല്ലുന്നതു ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നും പറഞ്ഞു.

ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഭാഗ്യത്തിന്റെ പേരില്‍ നമ്മള്‍ കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങളില്‍ യാതൊരു യുക്തിയുമില്ലെന്നും, വിശ്വാസപരമായ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ അന്ധവിശ്വാസം ഒരു ദുഷ്പ്രവര്‍ത്തിയാണെന്നും, ദൈവത്തിനു അര്‍ഹമായ ആരാധനകൊടുക്കുവാനുള്ള നമ്മുടെ ഇഷ്ടത്തിന്റെ വിപരീതമാണെന്നും ഫാ. ലാറ വിവരിച്ചു. വിശ്വാസമൂല്യത്തിനു എതിരായ രണ്ടു കാര്യങ്ങള്‍ ഉണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം നിരീശ്വരവാദവും, അന്ധവിശ്വാസവും ആണ് അവയെന്നും ചൂണ്ടിക്കാട്ടി.

ദൈവത്തിന് ചെയ്യാന്‍ കടപ്പെട്ടിരിക്കുന്ന കാര്യം ദൈവമല്ലാത്തതിന് നല്‍കുന്നതാണ് അന്ധവിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇതൊരു പാപമാകുന്നത്. വിഗ്രഹാരാധന, ഭാവിപ്രവചനം, മന്ത്രവാദം എന്നീ മൂന്ന്‍ രൂപങ്ങളായി അന്ധവിശ്വാസം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഫാ. ലാറ പറയുന്നത്. സാത്താന് തന്നെ ഭാവിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഫാ. ലാറ മരിച്ചവരെ വിളിച്ചു വരുത്തി സംസാരിക്കുക പോലെയുള്ള ഭാവിപ്രവചനങ്ങളും, മന്ത്രവാദവും വെറും കാപട്യം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

വിശ്വാസ മൂല്യങ്ങള്‍ക്ക് മാത്രമല്ല കരുണക്കും, നീതിക്കും നിരക്കാത്തതാണ് ദുര്‍മന്ത്രവാദം. അന്ധവിശ്വാസത്തിനെ ഒരുതരം വൈറസിനോട് ഉപമിച്ച അദ്ദേഹം, ഇഷ്ടമില്ലാഞ്ഞിട്ട് പോലും മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ട് പലരും അന്ധവിശ്വാസത്തിന്റെ ഭാഗമാകുന്നവരുണ്ടെന്നും പറഞ്ഞു. ദൈവത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നവരാണ് മറ്റ് ശക്തികളിലേക്ക് തിരിയുന്നത്. ദൈവവുമായുള്ള ബന്ധത്തിലും, ദൈവമഹത്വത്തിലും ജീവിക്കണമെന്ന മഹത്തായ പാഠം യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ദൈവവചനം, വിശുദ്ധ കുര്‍ബാന, നല്ല കുമ്പസ്സാരം, ദിവ്യകാരുണ്യ സ്വീകരണം തുടങ്ങി ദൈവുമായി അടുപ്പിക്കുന്ന എല്ലാകാര്യങ്ങളും നിറഞ്ഞ ഒരു പുതു വര്‍ഷമാക്കി 2022-നെ മാറ്റണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 35