India - 2024

ക്രൈസ്തവരുടെ പ്രതിഷേധം വിഫലം: ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും

പ്രവാചകശബ്ദം 01-02-2022 - Tuesday

തിരുവനന്തപുരം: ക്രൈസ്തവര്‍ പരിപാവനമായി കണക്കാക്കുന്ന ഞായറാഴ്ചയിലെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു ഉയര്‍ത്തിയ പ്രതിഷേധം വിഫലമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തില്‍ അടുത്ത ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചു. അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം. ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുക്കൊണ്ട് ഞായറാഴ്ചയുള്ള നിര്‍ബന്ധിത ലോക്ക് ഡൌണിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.

വാക്സിനേഷനുവേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക. എന്നുവരെയാണ് ഞായറാഴ്ച നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമേ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ഞായറാഴ്ച മാത്രം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തിയില്ലാത്ത നയത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ക്രൈസ്തവർക്ക് ഞായറാഴ്ചകളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി ദേവാലയങ്ങളിൽ ഒത്തുകൂടി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നു ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്ത് വന്നിരിന്നു.

More Archives >>

Page 1 of 442