Youth Zone - 2024

ചികിത്സയിലുള്ള യുക്രൈന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്ക് സാന്ത്വനവുമായി പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പ്രവാചകശബ്ദം 21-03-2022 - Monday

വത്തിക്കാന്‍ സിറ്റി: റോമില്‍ വത്തിക്കാന്റെ കീഴിലുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രശസ്ത ചികിത്സാകേന്ദ്രമായ ബാംബിനോ ഗെസു ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥി കുട്ടികളെ അമ്പരിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19-ന് ഉച്ചകഴിഞ്ഞ് 4 മണിക്കായിരുന്നു പാപ്പയുടെ സന്ദര്‍ശനം. യുക്രൈനില്‍ നിന്നുള്ള കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന മുറികളിലെത്തിയ പാപ്പ അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്. ഇവരില്‍ ചിലര്‍ ഗുരുതരമായ രോഗങ്ങളുമായി യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ എത്തിയവരാണ്.

ഈ അടുത്ത ദിവസങ്ങളിലും ചില കുട്ടികള്‍ എത്തിയിരുന്നു. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലുമായി നിലവില്‍ യുക്രൈനില്‍ നിന്നുള്ള പത്തൊന്‍പതോളം കുട്ടികളാണുള്ളത്. യുദ്ധം ആരംഭിച്ച ശേഷം ഏതാണ്ട് അന്‍പതോളം കുട്ടികള്‍ എത്തിയിരുന്നു. ഇവെരെല്ലാവരും തന്നെ അര്‍ബുദം, നാഡീവ്യൂഹ സംബന്ധിയായ രോഗങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. സമീപ ദിവസങ്ങളില്‍ എത്തിയ കുട്ടികളില്‍ ചിലര്‍ക്ക് സ്ഫോടനങ്ങള്‍ മൂലമുള്ള മുറിവുകളും ഉണ്ട്. ആശുപത്രി സന്ദര്‍ശനത്തിന്റെ തലേന്ന് ഒരു സംഘം അദ്ധ്യാപകരുമായി സംസാരിക്കവേ ബാംബിനോ ഗെസു ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുക്രൈന്‍ കുട്ടികളെ കുറിച്ച് പാപ്പ പരാമര്‍ശിച്ചിരിന്നു.

“യുദ്ധം വിദൂരത്തല്ല: അത് നമ്മുടെ പടിവാതിക്കല്‍ തന്നെയുണ്ട്. ഇക്കാര്യത്തില്‍ എന്താണ് നമ്മള്‍ ചെയ്യുന്നത്? ഇവിടെ റോമില്‍, ബാംബിനോ ഗെസു ആശുപത്രിയില്‍ ബോംബ്‌ സ്ഫോടനങ്ങളില്‍ പരിക്ക് പറ്റിയ കുട്ടികളുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കണോ? ഞാന്‍ ഉപവസിക്കണോ? ഞാന്‍ അനുതപിക്കണോ? അതോ, വിദൂരദേശങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍ സാധാരണ ചെയ്യാറുള്ളതുപോലെ ഇതിലൊന്നും ശ്രദ്ധിക്കാതെ കഴിയണോ? യുദ്ധം എപ്പോഴും മാനവരാശിയുടെ പരാജയം തന്നെയാണ്”- പാപ്പയുടെ പ്രതികരണം ഇങ്ങനെയായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »