Youth Zone - 2024

ചരിത്രം കുറിച്ച് ജോര്‍ജ്ജിയ മെലോണി അധികാരമേറ്റു: പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 25-10-2022 - Tuesday

റോം: തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞും ക്രിസ്തീയ മൂല്യങ്ങള്‍ക്ക് ശക്തമായ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രധാനമന്ത്രിയായി ജോര്‍ജ്ജിയ മെലോണി ചുമതലയേറ്റ സാഹചര്യത്തില്‍ രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 23 ഞായറാഴ്ചത്തെ ആഞ്ചെലൂസ് പ്രാര്‍ത്ഥനക്കിടയിലാണ് മാര്‍പാപ്പ ഇറ്റലിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. “പുതിയ സര്‍ക്കാരിന്റെ തുടക്കത്തില്‍, നമുക്ക് ഇറ്റലിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പ പറഞ്ഞത്. മെലോണിയും മുന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയും തമ്മില്‍ അധികാരം കൈമാറിയതിനു പിന്നാലെ മെലോണി ഫ്രാന്‍സിസ് പാപ്പക്ക് നന്ദി അറിയിച്ചു.

വളരെയേറെ പ്രാധാന്യമുള്ള ഈ ദിവസം രാഷ്ട്രത്തേക്കുറിച്ച് ചിന്തിച്ചതിന് താന്‍ പരിശുദ്ധ പിതാവിന് നന്ദി അറിയിക്കുന്നുവെന്നാണ് മെലോണി സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ക്യുരിനല്‍ പാലസില്‍വെച്ച് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ബൊളോഗ്ന മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാറ്റിയോ സുപ്പി പുതിയ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങള്‍ അറിയിച്ചു. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ സുപ്പിയുടെ അഭിനന്ദന സന്ദേശത്തില്‍ പറയുന്നു.

ദാരിദ്ര്യം, അതിശൈത്യം, പ്രായമായവരുടെ സംരക്ഷണം, പ്രാദേശിക വിഭാഗീയതകള്‍, ഊര്‍ജ്ജ പ്രതിസന്ധി, തൊഴിലില്ലായ്മ, കുടിയേറ്റം, ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ നടപടി ക്രമങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കര്‍ദ്ദിനാളിന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതുനന്മക്ക് വേണ്ടിയും, വ്യക്തിപരവും, സാമൂഹ്യപരവുമായ അവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള താല്‍പര്യത്താല്‍ പ്രചോദിതമായ ക്രിയാത്മക സംവാദങ്ങളില്‍ നിന്നും കത്തോലിക്ക സഭ പുറകോട്ട് പോകില്ലെന്നും കര്‍ദ്ദിനാള്‍ പറയുന്നു. താനൊരു ക്രൈസ്തവ വിശ്വാസിയാണെന്നും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ വളരെയേറെ ആദരിക്കുന്ന വ്യക്തിയാണെന്നും മെലോണി തന്റെ പല പ്രസംഗങ്ങളിലും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-നാണ് മെലോണി നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്. മാറ്റിയോ സാല്‍വിനിയുടെ ലീഗ് പാര്‍ട്ടിയും, സില്‍വിയോ ബെര്‍ലൂസ്കോണിയുടെ ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയും അടങ്ങുന്ന സഖ്യകക്ഷി സര്‍ക്കാരിനാണ് മെലോണി നേതൃത്വം നല്‍കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »