India - 2024

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

പ്രവാചകശബ്ദം 13-07-2023 - Thursday

കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടുകൾ പ്രതിഷേധാത്മകമാണ്. സിപിഎം സെക്രട്ടറി എം വി ഗോവിന്ദനും തുടർന്ന് ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള പല നേതാക്കന്മാരും കത്തോലിക്കാ സഭയ്ക്കും ദേവാലയങ്ങൾക്കും എതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നതെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

സഭാനേതൃത്വത്തിനെതിരായ ആസൂത്രിത നിലപാടിന്റെ ഭാഗമാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയിലും ന്യൂനപക്ഷ പീഡനങ്ങളിലും, പീഡിതരായവരുടെ പക്ഷം ചേരുന്നതായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളുടെ വൈരുധ്യവും പൊള്ളത്തരവുമാണ് കേരളത്തിലെ വിവിധ സംഭവങ്ങളിൽ പ്രകടമാകുന്നത്. ഇരുപതു വർഷം മുമ്പ് ഫിഷിംഗ് ഹാർബർ പണി ആരംഭിച്ചതോടെയാണ് മുതലപ്പൊഴി അപകടമേഖലയായി മാറിയത്. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ഇക്കാലയളവിനുള്ളിൽ ശാശ്വതമായ പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനാണുള്ളത്.

അപകടങ്ങളും ആൾനാശവും സംഭവിക്കുമ്പോൾ മാത്രം വാഗ്ദാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്ന ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം. മുതലപ്പൊഴിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സത്വരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, ന്യായമായ ആവശ്യങ്ങൾക്കായി സമരരംഗത്തുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.


Related Articles »