News - 2024

ജെറുസലേമില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ ചര്‍ച്ചയുമായി ഇസ്രായേലിലെ വിവിധ മന്ത്രാലയങ്ങള്‍

പ്രവാചകശബ്ദം 02-09-2023 - Saturday

ജെറുസലേം: കിഴക്കന്‍ ജെറുസലേമിലെ പുരാതന നഗരത്തിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളേക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വിനോദ സഞ്ചാര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചര്‍ച്ച. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അവയെ തടയുവാനും, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനായിരുന്നു ചര്‍ച്ചയെന്ന് ഇസ്രായേലി ദിനപത്രമായ ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടൂറിസം, വിദേശകാര്യ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരും, ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രായേല്‍ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെന്നും വിനോദ സഞ്ചാരത്തിനും ക്രൈസ്തവര്‍ക്കെതിരായും നടക്കുന്ന നടപടികളെ അപലപിക്കുകയാണെന്നും ടൂറിസം മന്ത്രി ഹയിം കാറ്റ്സ് പറഞ്ഞു. ''നിങ്ങളുടെ അയല്‍ക്കാരെ നിങ്ങളേപ്പോലെ തന്നെ സ്നേഹിക്കുക'' എന്ന യഹൂദ മതത്തിന്റെ മഹത്തായ മൂല്യത്തിനെതിരായ പ്രതിഭാസമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി ഇസ്രായേലില്‍ ക്രൈസ്തവ വിരുദ്ധമായ വിവിധ അക്രമ പരമ്പരകള്‍ നടന്നിരിന്നു.

ഇസ്രായേലി അധികാരികള്‍ തിരുക്കല്ലറപ്പള്ളിയിലേക്കുള്ള പ്രവേശനത്തിനെതിരെ അപ്രതീക്ഷിതവും, അന്യായവുമായ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയാണന്ന്‍ സഭാനേതാക്കള്‍ ആരോപിച്ചിരിന്നു. ഇക്കഴിഞ്ഞ ജനുവരി 2-ന് പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ കല്ലറകള്‍ അലംകോലമാക്കിയതോടെയാണ് ആക്രമണ പരമ്പര തുടങ്ങിയത്. തൊട്ടടുത്ത മാസം കുരിശിന്റെ വഴിയായ വിയാ ഡോളോറോസയിലെ യേശു ക്രിസ്തുവിന്റെ രൂപം ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങള്‍ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവഹേളനങ്ങളും ഇസ്രായേലിലെ ക്രൈസ്തവര്‍ നേരിടുന്നുണ്ട്.


Related Articles »