News - 2024

വിശുദ്ധ നാട്ടിലെ യുദ്ധം വേദനാജനകം: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ

പ്രവാചകശബ്ദം 10-10-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ കടന്നാക്രമണം നടത്തികൊണ്ട് ഹമാസ് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്നു വിശുദ്ധ നാട്ടില്‍ സംഘർഷം പൊട്ടിപുറപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ. പ്രതിസന്ധിയില്‍ ഖേദം പ്രകടിപ്പിച്ച കർദ്ദിനാൾ യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശാശ്വതപരിഹാരം കാണുവാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. ഇറ്റാലിയൻ നഗരമായ കമാൽഡോളിയിൽ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ശനിയാഴ്ച ഹമാസ് തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അക്രമം രൂക്ഷമായതെന്നു കർദ്ദിനാൾ പറഞ്ഞു.

മധ്യപൂർവേഷ്യയിലും ഇസ്രായേലിലും, പാലസ്തീനിലും, ഗാസ മുനമ്പിലും സംഭവിക്കുന്ന നിഷ്ഠൂരമായ ക്രൂരതകൾ വേദനാജനകമാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങൾ അവസാനിക്കുവാൻ ഒന്നിച്ചു ചേർന്നുള്ള പ്രാർത്ഥന അനിവാര്യമാണ്. പൊട്ടിപ്പുറപ്പെട്ട യുദ്ധം എപ്രകാരം മുൻപോട്ടു പോകുമെന്നും, അതിന്റെ അന്ത്യം എന്തായിരിക്കുമെന്നും സങ്കല്പിക്കുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ലോകം മുഴുവൻ ഒരു ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കർദ്ദിനാൾ പറഞ്ഞു.

മനുഷ്യജീവിതത്തിന്റെ നാശത്തിനു പുറമേ, സമാധാനത്തിന്റെ പ്രതീക്ഷകൾ നഷ്ട്ടപ്പെടുകയാണ്. നമ്മൾ, ബലം, അക്രമം, സംഘർഷം എന്നിവയിൽ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ പരിഹരിക്കപ്പെടണം. സമാധാനത്തിനായി നാമെല്ലാവരും കൂട്ടായ പ്രാർത്ഥനയിൽ ഐക്യപ്പെടണം. ഇത്തരം ശ്രമങ്ങൾക്ക് യൂറോപ്പ് നൽകുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സമാധാനപരമായ പരിഹാരം തേടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ അര്‍പ്പിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.


Related Articles »