India - 2024

മുവാറ്റുപുഴ നിർമലാ കോളേജിനെതിരായ നീക്കം ഗൗരവതരം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

പ്രവാചകശബ്ദം 29-07-2024 - Monday

കൊച്ചി: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യുനപക്ഷ സ്ഥാപനങ്ങൾക്കെതിരെ സമീപകാലങ്ങളിൽ ആസൂത്രിതമായ മത-വർഗീയ അധിനിവേശ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ മുവാറ്റുപുഴ നിർമ്മല കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. ഇപ്രകാരം ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന സ്വയംഭരണ സ്ഥാപനമായ മുവാറ്റുപുഴ നിർമലാ കോളേജിൽ ഈ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ അനിഷ്ടസംഭവങ്ങൾ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കോളേജ് ക്യാമ്പസ്സിൽ നിസ്കാരം നടത്തുന്നതിന് മുറി വിട്ടുനൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്. നിയമപരമായോ ധാർമികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരം ഒരാവശ്യം ഉയർത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബലമായ രണ്ടു വിദ്യാർത്ഥി സംഘടനകളുടെ യൂണിറ്റുകൾ നേതൃത്വം നൽകി എന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതൽ അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി നിർമ്മലാ കോളേജിനും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരികൾക്കും ആവശ്യമായ സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ കൺവീനർ ബിഷപ്പ് തോമസ് തറയിൽ ആവശ്യപ്പെട്ടു.


Related Articles »