Meditation. - September 2024

കുരിശിലെ യേശുവിന്റെ നിലവിളി നമ്മുക്ക് നല്‍കുന്ന സന്ദേശം

സ്വന്തം ലേഖകന്‍ 05-09-2016 - Monday

"ഞാനും പിതാവും ഒന്നാണ്" (യോഹ 10:30).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 5

കുരിശിലെ യേശുവിന്റെ നിലവിളി കേള്‍ക്കുമ്പോള്‍ കഷ്ടത അനുഭവിക്കുന്ന നമുക്കും ഇതുപോലെ നിലവിളിക്കാമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പക്ഷേ ഒരു വ്യത്യാസം, യേശുവിന്റെ മാതൃക പോലുള്ള സ്നേഹാധിഷ്ഠിതമായ പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റേയും വിട്ടുകൊടുക്കാനുള്ള മനോഭാവവും ഉള്ളവരായിരിക്കണമെന്ന് മാത്രം. യേശുവിന്റെ 'എന്തുകൊണ്ട്' എന്ന ചോദ്യത്തില്‍ (എന്റെ ദൈവമേ, എന്റെ ദൈവമേ എന്തു കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു) എതിര്‍പ്പിലേക്കും നിരാശയിലേക്കും നയിക്കുന്ന വെറുപ്പ് അല്‍പ്പം പോലും കാണാന്‍ സാധിക്കില്ല. അത് പോലെ പിതാവിനെ ശകാരിക്കുന്നതിന്റെ അംശം പോലുമില്ല; മറിച്ച്, നമ്മുടെ സ്ഥാനത്ത് നിന്നുകൊണ്ടനുഭവിക്കുന്ന ബലഹീനതയുടേയും ഒറ്റപ്പെടലിന്റേയും, ഉപേക്ഷിക്കപ്പെടലിന്റേയും പ്രകടനം മാത്രമാണത്.

ഇന്ദ്രിയങ്ങളുടെ കാര്യത്തില്‍ ആന്തരികവും ബാഹ്യവുമായ വേദനയുടെ സമ്മര്‍ദ്ധത്തിലും സ്വാധീനത്തിലും അകപ്പെട്ടുപോയപ്പോള്‍ ഈശോയിലെ മനുഷ്യാത്മാവ് ഒരു തരിശുഭൂമിക്കു സമാനമായി ചുരുങ്ങി പോയി. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ടതായി ഈശോയ്ക്ക് തോന്നിയെങ്കിലും, വാസ്തവമതല്ലയെന്ന് അവനറിയാമായിരുന്നു. യേശു തന്നെ പറഞ്ഞുവല്ലോ, "ഞാനും എന്റെ പിതാവും ഒന്നാണ്". കൂടാതെ വരാന്‍ പോകുന്ന പീഢാനുഭവത്തെപ്പറ്റി അവന്‍ പറഞ്ഞു, 'ഞാന്‍ ഏകനല്ല, കാരണം പിതാവ് എന്നോട് കൂടെയുണ്ട്' (യോഹ. 16:32). പിതാവായ ദൈവത്തോടു ഒത്തുചേരുമെന്നുള്ള ഉറപ്പാണ് യേശുവിനെ ഭരിച്ചിരുന്നത്. ജീവിതത്തിന്റെ സഹനവേളകളില്‍ ഈ പ്രത്യാശയാണ് നാം സ്വീകരിക്കേണ്ടത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »