News - 2025

ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടിയുമായി ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 24-01-2017 - Tuesday

വാഷിംഗ്ടണ്‍: അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍, പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടുംബാസൂത്രണത്തിനായി ഗര്‍ഭഛിദ്രത്തെയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന മെക്സിക്കോ സിറ്റി നയം പുനഃസ്ഥാപിച്ചാണ് തന്റെ പ്രോലൈഫ് സമീപനം ലോകത്തിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് സാക്ഷ്യപ്പെടുത്തിയത്.

1984-ല്‍ ഐക്യരാഷ്ട്ര സഭ ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി മെക്സിക്കോ സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിന് ശേഷമാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ കാലത്താണ് പദ്ധതി നടപ്പിലാക്കിയത്. പിന്നീട് പല പ്രസിഡന്റുമാരും പദ്ധതി തുടര്‍ന്നു കൊണ്ടു പോകുവാനും, നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റണ്‍ റദ്ദാക്കിയ നിയമം, ജോര്‍ജ്ജ് ബുഷ് പുനഃസ്ഥാപിച്ചിരുന്നു. 2009 ജനുവരി മാസം 23-ാം തീയതി ഒബാമ റദ്ദാക്കിയ നിയമമാണ് ഇപ്പോള്‍ ട്രംപ് പുനഃസ്ഥാപിച്ചിരിക്കുന്നത്.

ഭാവിയില്‍ ഗര്‍ഭഛിദ്രത്തോട് എന്തുതരം നിലപാടാകും സ്വീകരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ അമേരിക്കന്‍ ജനതയോട് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ട്രംപും അനുയായികളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി സ്വീകരിച്ചത്. വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ജീവന്റെ സംരക്ഷണത്തിനായി വാദിക്കുകയും, വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തീരുമാനം. വാഷിംഗ്ടണ്‍ ഡിസിയില്‍ ജീവന്റെ സംരക്ഷണത്തിനായി 'ലൈഫ് മാര്‍ച്ച്' നടക്കുവാന്‍ ഒരു ദിവസം ശേഷിക്കുമ്പോഴാണ് ട്രംപ് തന്റെ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


Related Articles »