News

ബൈബിളിലെ ഹെസക്കിയ രാജാവ് തകര്‍ത്ത പുരാതന കോവിലും പ്രതിഷ്ഠകളും ഗവേഷകര്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

ജെറുസലേം: യൂദയാ ഭരിച്ചിരുന്ന ഹെസെക്കിയാ രാജാവ് നശിപ്പിക്കുവാന്‍ ഉത്തരവിട്ട പുരാതന കോവിലും പ്രതിഷ്ഠകളും ഇസ്രായേലില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വിജാതീയ വിഗ്രഹങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജാവായിരുന്ന ഹെസെക്കിയയുടെ നടപടികളുടെ ഭാഗമായി തകര്‍ക്കപ്പെട്ട പൂജാഗിരികളും വിജാതീയ സ്തംഭങ്ങളും പ്രതിഷ്ഠകളുമാണ് ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്.

ഹെസെക്കിയാ അധികാരത്തില്‍ വന്ന ഉടനേ തന്നെ തന്റെ രാജ്യത്തെ ആളുകള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന പൂജാഗിരികളും വിജാതീയ സ്തംഭങ്ങളും പ്രതിഷ്ഠകളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ഉത്തരവിടുകയായിരിന്നു. 2 രാജാ 18: 3-4-ല്‍ ഇപ്രകാരം പറയുന്നു, "പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു. അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു". ഈ വചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അവശിഷ്ട്ട ഭാഗങ്ങളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്.

പുരാതന നഗരമായ ടെല്‍ ലാഖിഷിലാണ് നഗരകവാടവും അവശിഷ്ട്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കവാടത്തിന്റെ ഓരോ വശങ്ങളിലുമായി മൂന്ന് അറകള്‍ വീതം മൊത്തം ആറു അറകളാണ് ഉള്ളത്. ഇതിനിടയില്‍ കൂടിയാണ് നഗരത്തിന്റെ പ്രധാന നിരത്ത് കടന്നു പോകുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് യു.കെ. യിലേയും ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലേയും പുരാവസ്തു ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ ഒരു ഖനനത്തില്‍ ഈ കവാടത്തിന്റെ വടക്ക് ഭാഗം കണ്ടെത്തിയിരുന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെ നടത്തിയ ഖനനങ്ങള്‍ ഈ കവാടം പൂര്‍ണ്ണമായും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന്‍ ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി പറഞ്ഞു.

നഗരകവാടവും, ക്ഷേത്രവും കണ്ടെടുത്തിട്ടുള്ള ടെല്‍ അവീവിലെ പുരാതന നഗരമായ ലാഖിഷില്‍ ബൈബിളില്‍ പറയും പ്രകാരമുള്ള എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ടെന്ന് ഇസ്രായേല്‍ ആന്റിക്യുറ്റീസ് അതോറിറ്റി ഖനന വിഭാഗത്തിന്റെ ഡയറക്ടറായ സാര്‍ ഗാനോര്‍ പറഞ്ഞു. “എണ്ണ വിളക്കുകള്‍, മുദ്ര പതിപ്പിച്ച ഭരണികള്‍ മുതല്‍ അമ്പിന്‍റെ കൂര്‍ത്ത ഭാഗം വരെ കണ്ടെത്തിയിട്ടുണ്ട്. ഈ കവാടത്തിലെ ഗോവണിയുടെ രൂപത്തിലുള്ള നടകല്ലുകള്‍ കയറുമ്പോള്‍ ഒരു വലിയ മുറിയിലാണ് എത്തുന്നത്, അവിടെ ഒരു അവിടെ ഒരു പീഠമുണ്ട്, ഇതിന്‍മേലാണ് ബലിവസ്തുക്കള്‍ വെച്ചിരുന്നത്”.

“മുറിയുടെ ഒരു മൂലയിലായി തുറന്ന സ്ഥലമുണ്ട്, ഇത് നഗരകവാട-കോവിലിലെ മറ്റൊരു സ്ഥലത്തേക്കാണ്‌ നയിക്കുന്നത്; അവിടെ നാല് കാലോടു കൂടിയ ബലി വേദി, വിളക്കുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കളിമണ്ണുകൊണ്ടുള്ള വസ്തുക്കളും ഞങ്ങള്‍ കണ്ടെത്തി. ബലിവേദിയുടെ കാലുകള്‍ നശിപ്പിച്ച നിലയിലായിരുന്നു. ഇത് ഹെസെക്കിയാ രാജാവിന്റെ മതനവീകരണ നടപടികളുടെ തെളിവായി തകര്‍ക്കപ്പെട്ടതാണ്”. ഗാനോര്‍ പറഞ്ഞു.

‘മിനിസ്ട്രി ഓഫ് ജെറുസലേം ആന്‍ഡ്‌ ഹെറിറ്റെജ്’ ന്റേയും ഇസ്രായേല്‍ നേച്ചര്‍ ആന്‍ഡ്‌ പാര്‍ക്ക് അതോറിറ്റിയുടേയും സഹകരണാടിസ്ഥാനത്തില്‍ ആണ് ടെല്‍ ലാഖിഷില്‍ ഖനനം നടത്തിയത്. ഖനനത്തില്‍ തെളിവായി വിവിധ അടയാളങ്ങള്‍ കണ്ടെത്തുകയുണ്ടായി. ടെല്‍ ലാഖിഷ് മതിലിനും നാഷണല്‍ പാര്‍ക്കിനും ഇടക്കാണ് ഖനനം നടന്നത്. പുതിയ കണ്ടെത്തല്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് തെളിയിക്കുകയാണ്.

(Originally published on 29th September, 2016)


Related Articles »