Meditation. - May 2024

യേശുക്രിസ്തു: മേൽവിലാസമുള്ള സത്യദൈവം

സ്വന്തം ലേഖകന്‍ 14-05-2023 - Sunday

"ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന് നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" (ലൂക്കാ 2:4-5).

യേശു ഏകരക്ഷകൻ: മെയ് 14
ലോകത്തിൽ ഇന്നു നിലനിൽക്കുന്ന മതങ്ങൾ 'അവ്യക്തമായ ദൈവത്തെ' അന്വേഷിക്കാൻ മനുഷ്യനെ ക്ഷണിക്കുമ്പോൾ ക്രിസ്തുമതം ദൈവത്തെ വ്യക്തമായി ലോകത്തിനു കാണിച്ചുകൊടുക്കുന്നു. മറ്റു മതങ്ങൾ എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമുണ്ടന്നു പറയുമ്പോൾ ക്രിസ്തുമതം മനുഷ്യനെ തേടിവരുന്ന ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്നു. മറ്റു മതങ്ങൾ 'മനുഷ്യനിർമ്മിതമായ ദൈവങ്ങളെ' മനുഷ്യനു മുൻപിൽ അവതരിപ്പിക്കുമ്പോൾ മനുഷ്യനെ സൃഷ്ടിച്ച സത്യദൈവത്തെ ക്രിസ്തുമതം ലോകത്തോടു പ്രഘോഷിക്കുന്നു.

ലോകം മുഴുവനെയും രക്ഷിക്കുവാൻ മനുഷ്യനായി അവതരിച്ച ദൈവത്തിന് ഒരു രൂപമുണ്ട്, ഒരു മേൽവിലാസമുണ്ട്. അവിടുന്ന് എപ്പോൾ ഇവിടെ എങ്ങനെ ജനിച്ചുവെന്നും, എങ്ങനെ വളർന്നുവെന്നും, എങ്ങനെ ജീവിച്ചുവെന്നും, എന്തു സംസാരിച്ചുവെന്നും, എങ്ങനെ മരിച്ചുവെന്നും, എങ്ങനെ ഉത്ഥാനം ചെയ്തുവെന്നും, എങ്ങനെ ഇപ്പോഴും നമ്മോടോപ്പമായിരിക്കുവെന്നും ക്രിസ്തീയ വിശ്വാസം ലോകത്തെ പഠിപ്പിക്കുന്നു. ചരിത്രത്തിൽ ഒരു മനുഷ്യനായി ജീവിച്ച, ഇന്നും നമ്മോടോപ്പമായിരിക്കുന്ന യേശുക്രിസ്തുവിനു വ്യക്തമായ ഒരു മേൽവിലാസമുണ്ട്. മാനുഷികമായ ഭാഷയിൽ ഈ മേൽവിലാസം ഇപ്രകാരം വിവരിക്കാം:

ആരാണ് അവിടുന്ന്?: ഏകരക്ഷകനും ലോകരക്ഷകനും സത്യദൈവവുമായ യേശു നസ്രത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ്.

ജനനം: രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഒരു യഹൂദനായി ബെത്ലഹേമില്‍ ജനിച്ചു.

മാതാവിന്റെ പേര്: മറിയം

വളർത്തുപിതാവിന്റെ പേര്: ജോസഫ്

തൊഴിൽ: മരപ്പണിക്കാരനായ തച്ചൻ

മരണവും ഉത്ഥാനവും: തിബേരിയസ് ചക്രവര്‍ത്തിയുടെയും റോമന്‍ ഗവര്‍ണറായ പന്തിയോസ് പീലാത്തോസിന്‍റെയും കാലത്ത്, ജറുസലേമില്‍ ക്രൂശിതനായി മരിച്ച് മൂന്നാം ദിവസം ഉത്ഥാനം ചെയ്തു.

സ്വർഗ്ഗാരോഹണം: ഉത്ഥാനം ചെയ്തതിനു ശേഷം ഈ ഭൂമിയിൽ നാൽപ്പതു ദിവസം ജീവിക്കുകയും മനുഷ്യർക്കു ദ്ര്യശ്യനായി കാണപ്പെടുകയും ചെയ്തതിനു ശേഷം സ്വർഗ്ഗത്തിലേക്കു ആരോഹണം ചെയ്യുകയും പിതാവിന്റെ വലതുഭാഗത്തു ഉപവിഷ്ടനാവുകയും ചെയ്തു.

വീണ്ടും വരും: മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും വിധിക്കാൻ അവിടുന്ന് വീണ്ടും വരും.

വിചിന്തനം
ക്രിസ്തീയ വിശ്വാസം ഇത്രയും വ്യക്തമായി ദൈവത്തെ കാണിച്ചുതരുമ്പോഴും അനേകം മനുഷ്യർ ഇന്നും പ്രകൃതി ശക്തികളെയും മൃഗങ്ങളെയും ഇതിഹാസ കഥാപാത്രങ്ങളെയും ആരാധിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുന്നു. മറ്റൊരു കൂട്ടർ മനുഷ്യനിർമ്മിതമായതും മേൽവിലാസമില്ലാത്തതുമായ 'സങ്കൽപ ദൈവങ്ങളിൽ' വിശ്വസിച്ചു കൊണ്ട് സംതൃപ്തിയടയുന്നു. നസ്രത്തില്‍ നിന്നുള്ള യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകനായ ദൈവമെന്നു ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »