News

ഫാ. ടോമിന് പിന്നാലെ ഫാ. ചിട്ടോയും: ഐ‌എസ് ഭീകരര്‍ തട്ടികൊണ്ട് പോയ വൈദികന്റെ വീഡിയോ സന്ദേശം പുറത്ത്

സ്വന്തം ലേഖകന്‍ 31-05-2017 - Wednesday

മനില: ഐസിസ് അനുകൂല തീവ്രവാദി സംഘടനയായ അബുസയ്യഫ് ഒരാഴ്ച മുൻപ് തട്ടിക്കൊണ്ടു പോയ ഫിലിപ്പൈൻ വൈദികൻ ഫാ. ചിട്ടോ സുഗനോബ് സഹായമഭ്യർത്ഥിക്കുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടു. തീവ്രവാദികൾക്കു നേരെയുള്ള സൈനികാക്രമണം അവസാനിപ്പിക്കാത്ത പക്ഷം താനടക്കമുള്ള തടവുകാരെ വധിക്കുമെന്ന് ഫാ. ചിട്ടോ വീഡിയോയിൽ പറയുന്നു.

ഇന്നലെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റിനോട് ബന്ദികളെ പരിഗണിക്കണമെന്നും മോചനദ്രവ്യമൊന്നും ഭീകരർ ആവശ്യപ്പെടുന്നില്ലായെന്നും വൈദികന്‍ വീഡിയോയില്‍ പറയുന്നു.

സൈനിക നടപടികളുമായി മുന്നോട്ട് പോകരുത് എന്ന ഉപാധിയാണ് തീവ്രവാദികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഭീകരരുടേ ഇടയിൽ അകപെട്ടുപ്പോയ തങ്ങളെ മോചിപ്പിക്കണം. ബന്ധുമിത്രാദികളുടെ മോചനത്തിനായി കണ്ണീരൊഴുക്കി കരയുന്ന കുടുംബങ്ങളുടെ മേൽ അങ്ങ് കരുണ കാണിക്കണം. സ്വന്തം യുക്തിയ്ക്കു വേണ്ടി മരിക്കാനും തയ്യാറായിരിക്കുന്ന തീവ്രവാദികളെ നിർബന്ധബുദ്ധിയോടെ നീക്കം ചെയ്യുക എന്നത് അസാധ്യമാണ്. വീഡിയോ സന്ദേശത്തില്‍ പറയുന്നു.

വിഡിയോ റെക്കോർഡ് ചെയ്ത സമയമോ ദിവസമോ വ്യക്തമല്ലെങ്കിലും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ് ഫാ. ചിട്ടോ സുഗനോബിനെ കാണുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ആയുധധാരികളായ തീവ്രവാദികള്‍ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറി ഫാ. ചിട്ടോ സുഗാനോബിനേയും പന്ത്രണ്ടോളം വിശ്വാസികളെയും തട്ടികൊണ്ട് പോയത്.

അബുസയ്യഫ് സംഘടനയുടെ ഇസ്നിലോണ്‍ ഹാപിലോണ്‍ എന്ന കമാണ്ടറിനെ പിടികൂടുവാനായി ഫിലിപ്പീന്‍സ് സൈന്യം ചൊവ്വാഴ്ച രാത്രിയില്‍ അവരുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഭവപരമ്പരകളുടെ തുടക്കം. യെമനില്‍ ഒരു വര്‍ഷമായി ഭീകരരുടെ തടങ്കലില്‍ കഴിയുന്ന മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരിന്നു.


Related Articles »