News - 2024

ചൈന- വത്തിക്കാന്‍ ബന്ധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൈദികന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 02-06-2017 - Friday

ബെയ്ജിംഗ് : ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത കത്തോലിക്കാ സഭയും വത്തിക്കാന്റെ അംഗീകാരത്തോട് കൂടി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയും തമ്മിലുള്ള വിഭാഗീയത മൂലമുള്ള കഷ്ടതകള്‍ അനുഭവിക്കുന്നത് പുരോഹിതരാണെന്ന് ചൈനീസ് വൈദികന്‍. ചൈനയിലെ കത്തോലിക്കാ സഭക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വത്തിക്കാന്‍ അല്‍പ്പം മെല്ലെപ്പോക്കിലാണെന്നും ഫാദര്‍ പോള്‍ (യഥാര്‍ത്ഥ പേരല്ല) എന്ന വൈദികന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ സര്‍ക്കാരും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അഭ്യര്‍ത്ഥന നടത്തിയതായി ഫാദര്‍ പോള്‍ പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ യാതൊരുവിധ നീക്കങ്ങളും ഉണ്ടായില്ല. അതിന്റെ കാരണം ചൈനയും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയാടിസ്ഥാനത്തിലല്ല, മറിച്ച് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത് എന്നതുകൊണ്ടാണ്.

വത്തിക്കാന്റേയും ചൈനയിലെ ഭരണകൂടത്തിന്റേയും അനുമതിയോട് കൂടി 2012-ല്‍ ഷാന്‍ഹായി പ്രവിശ്യയിലെ സഹായ മെത്രാനായി നിയമിക്കപ്പെട്ട തദ്ദേവൂസ് മെത്രാന്‍ ‘പാട്രിയോട്ടിക് അസോസിയേഷനില്‍ പങ്കു ചേരാത്തതിനാല്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. വത്തിക്കാനാകട്ടെ അദ്ദേഹത്തെ രൂപതാ മെത്രാനാക്കുവാന്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ ഷാന്‍ഹ്വായി രൂപതയില്‍ ഇപ്പോള്‍ പേരിനുപോലും ഒരു മെത്രാനില്ല എന്ന് അദ്ദേഹം പറയുന്നു.

ഔദ്യോഗിക സഭയിലെ തന്നേപ്പോലെയുള്ള പുരോഹിതര്‍ക്ക് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളുമായി ബന്ധപ്പെടുവാന്‍ പോലും കഴിയാറില്ല എന്ന് ഫാദര്‍ പോള്‍ വെളിപ്പെടുത്തി. ഒരേ വിശ്വാസത്തിലാണ് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെങ്കിലും തങ്ങള്‍ ഒറ്റപ്പെട്ടനിലയിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അംഗീകൃത സഭാംഗങ്ങളായ തങ്ങളെ പലപ്പോഴും ചതിയന്‍മാര്‍ എന്ന നിലയിലാണ് ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാ പുരോഹിതര്‍ കണക്കാക്കുന്നത്. നമ്മള്‍ എല്ലാവരും ഒരേ ക്രിസ്തുവിന് വേണ്ടിതന്നെയല്ലേ പ്രവര്‍ത്തിക്കുന്നത് ?

ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഭാപുരോഹിതര്‍ തങ്ങളാണ് യഥാര്‍ത്ഥ സത്യത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈനയിലെ ജനങ്ങള്‍ക്ക് വിശ്വാസം ആവശ്യമാണ്‌, അവര്‍ക്ക് ശരിയായ പ്രകാശമാണ് വേണ്ടത്. അതിനാല്‍ ചൈനയും വത്തിക്കാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കണം. നിരീശ്വരവാദത്തിന്റെ മുന്നില്‍ തങ്ങളുടെ വിശ്വാസം മറച്ചു പിടിക്കുന്നവരല്ല ചൈനയിലെ കത്തോലിക്കര്‍ എന്നും അദ്ദേഹം പറഞ്ഞു.


Related Articles »