Meditation. - June 2024

സുവിശേഷം പ്രഘോഷിക്കുവാന്‍ ലോകത്തിന്റെ ഊടുവഴികളിലൂടെ ഇന്നും ക്രിസ്തു നമ്മെ അയക്കുന്നു

സ്വന്തം ലേഖകന്‍ 30-06-2022 - Thursday

"ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു" (2 കോറി 5: 14).

യേശു ഏകരക്ഷകൻ: ജൂണ്‍ 30
അലസമായ ക്രിസ്തീയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികളുണ്ട്. വാക്കിലൂടെയും, പ്രവര്‍ത്തിയിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ തയ്യാറാകാതെ അവര്‍ വെറുതെ വിമര്‍ശിക്കുക മാത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സ്നേഹം ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നതാണ് ഇതിനു കാരണം. അലസമായ ക്രിസ്തീയ ജീവിതം നയിക്കുന്നവരേയും ക്രിസ്തു തന്റെ സ്നേഹത്തിലേക്ക് നിരന്തരം ക്ഷണിക്കുന്നു.

ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ നമുക്ക് വെറുതെയിരിക്കുവാനാവില്ല. ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള അവസരങ്ങള്‍ നാം നിരന്തരം അന്വോഷിച്ചുകൊണ്ടിരിക്കും. ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മുടെ ഹൃദയങ്ങളെ നിറക്കുന്നതും സുവിശേഷവത്കരണത്തിനു നമ്മെ പ്രേരിപ്പിക്കുന്നതും. ഭൂമിയിലെ സകല ജനതകളെയും സുവിശേഷം അറിയിക്കുവാന്‍ മുമ്പെന്നപോലെ ഇന്നും ഊടുവഴികളിലൂടെ അവിടുന്ന് നമ്മെ അയക്കുന്നു. തന്റെ സ്നേഹത്താല്‍ അവിടുന്ന് എല്ലാ തലമുറകളിലേയും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു.

ദിനംതോറും അവിടുത്തെ സ്നേഹം വീണ്ടും കണ്ടെത്തുമ്പോള്‍ വിശ്വാസികളുടെ പ്രേഷിതതീക്ഷ്ണത ഒരിക്കലും മാഞ്ഞുപോകാത്ത ശക്തിയും, വീര്യവും കൈവരിക്കുന്നു. സ്വീകരിച്ച സ്നേഹത്തിന്റെ അനുഭവമായി ജീവിക്കുമ്പോഴും കൃപയുടേയും, സന്തോഷത്തിന്റേയും അനുഭവമായി കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് വിശ്വാസം വളരുന്നത്.

തന്റെ വചനം പാലിക്കാനും തന്റെ സാക്ഷികളാകുവാനുമുള്ള കര്‍ത്താവിന്റെ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാനായി അതുകേള്‍ക്കുന്നവരുടെ ഹൃദയങ്ങളും മനസ്സും തീര്‍ച്ചയായും തുറക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ അഗസ്തീനോസ് പറയുന്നത് പോലെ വിശ്വാസികള്‍ “വിശ്വസിക്കുന്നതിലൂടെ തങ്ങളെത്തന്നെ ശക്തിപ്പെടുത്തുന്നു”.

“വിശ്വസിക്കുന്നതിലൂടെയെ വിശ്വാസം വളരുകയും ശക്തിപ്പെടുകയുമുള്ളു. ദൈവത്തില്‍ നിന്നു ഉത്ഭവിക്കുന്നതിനാല്‍ നിരന്തരം വളരുന്നതിനായി കാണപ്പെടുന്ന സ്നേഹത്തിന്റെ കരങ്ങളിലേക്ക് ആരോഹണത്തില്‍ ഉയരുന്ന ആത്മത്യാഗമല്ലാതെ മറ്റൊന്നിനും ഒരുവന്റെ ജീവിതത്തെക്കുറിച്ച് കണിശമായ ഉറപ്പുണ്ടായിരിക്കുവാനുള്ള സാധ്യതയില്ല” (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, Porta Fides).

വിചിന്തനം
വിശ്വസിക്കുന്നതിന്റെ സന്തോഷവും, വിശ്വാസം വിനിമയം ചെയ്യുന്നതിലെ ഉത്സാഹവും വീണ്ടും കണ്ടെത്തുന്നതിനു നാം ക്രിസ്തുവിന്റെ സ്നേഹത്തിലെക്ക് കൂടുതല്‍ വളരേണ്ടിയിരിക്കുന്നു നമ്മുടെ ഹൃദയം ദൈവത്തില്‍ വിശ്രമം കണ്ടെത്തുന്നതുവരെ വിശ്വാസത്തിന്റെ സൗന്ദര്യത്തിനായുള്ള നിരന്തരാന്വോഷണം തുടരേണ്ടിയിരിക്കുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »