Meditation. - September 2024

ക്രൈസ്തവ പ്രാർത്ഥന: പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മ

സ്വന്തം ലേഖകന്‍ 02-09-2023 - Saturday

"യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം" (മത്തായി 11:25-26).

യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 2
പരസ്യ ജീവിതകാലത്ത് യേശു അര്‍പ്പിച്ച വ്യക്തമായ രണ്ടു പ്രാര്‍ത്ഥനകള്‍ സുവിശേഷകന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നും ആരംഭിക്കുന്നത് നന്ദിപ്രകടനത്തോടെയാണ്. ആദ്യത്തേത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു (മത്തായി 11:25-26). എന്തെന്നാല്‍, അവിടുന്നു ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ബുദ്ധിമാന്‍മാരെന്നു സ്വയം വിചാരിച്ചവരില്‍ നിന്നു മറച്ചു വയ്ക്കുകയും ശിശുക്കള്‍ക്കു അഥവാ സുവിശേഷ ഭാഗ്യങ്ങളിലെ ദരിദ്രര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

"അതേ പിതാവേ" എന്ന യേശുവിന്‍റെ വാക്കുകളിൽ അവിടുത്തെ ഹൃദയത്തിന്‍റെ ആഴവും പിതാവിന്‍റെ "സംപ്രീതി" യോടുള്ള വിധേയത്വവും, അവിടുത്തെ ഗര്‍ഭം ധരിച്ച അവസരത്തില്‍ അവിടുത്തെ അമ്മ നടത്തിയ സമ്മത പ്രഖ്യാപനത്തിന്‍റെ മാറ്റൊലിയും, ഗത്സേമന്‍ തോട്ടത്തിലെ യാതനാ വേളയില്‍ യേശു പിതാവിനോടു പറയാനിരുന്നതെന്തോ അതിന്‍റെ പ്രതിരൂപവും പ്രകാശിതമാവുന്നു. പിതാവിന്‍റെ "തിരുമനസ്സിന്‍റെ രഹസ്യ" ത്തോട് യേശുവിന്‍റെ മാനുഷിക ഹൃദയം പുലര്‍ത്തിയ സ്നേഹസാന്ദ്രമായ ഒട്ടിച്ചേരലില്‍ അവിടുത്തെ പ്രാര്‍ത്ഥന മുഴുവനും അടങ്ങിയിരിക്കുന്നു.

രണ്ടാമത്തെ പ്രാര്‍ത്ഥന ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്‍പ് വി. യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംഭവം നടക്കുന്നതിനു മുന്‍പാണ് നന്ദിപ്രകടനം. "അവർ കല്ലെടുത്തു മാറ്റി. യേശു കണ്ണുയർത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചതിനാൽ ഞാൻ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു" (യോഹ 11:41). പിതാവ് എപ്പോഴും അവിടുത്തെ യാചന കേള്‍ക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. യേശു ഉടന്‍ കൂട്ടിച്ചേര്‍ക്കുന്നു. "അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന്‍ എനിക്കറിയാം." യേശു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യേശുവിന്‍റെ കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥന, എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നു നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ദാനത്തോടൊപ്പം തന്നെത്തന്നെ നല്‍കുന്ന ദാതാവായ പിതാവിന്, ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ യേശു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദാതാവ് ദാനത്തെക്കാള്‍ വിലയേറിയവനാണ്. അവിടുന്നാണ് "നിധി" . അവിടുന്നിലാണ് പുത്രന്‍റെ ഹൃദയം വസിക്കുന്നത്.

വിചിന്തനം
യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാൻ നാം പരിശീലിക്കണം. ആദ്യമായി നമ്മുടെ പ്രാർത്ഥനകളിൽ ഇപ്പോഴും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യണം. രണ്ടാമതായി ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ നമ്മെ ദൈവത്തിനു പൂർണ്ണമായി സമര്‍പ്പിക്കണം. മൂന്നാമതായി യേശുവിനെപ്പോലെ നിരന്തരം പ്രാർത്ഥിക്കണം. ഇപ്രകാരമുള്ള നമ്മുടെ പ്രാർത്ഥനകൾ യേശുവിന്റേതുമായി ഐക്യപ്പെടുമ്പോൾ അതു കൂടുതൽ ഫലദായകമാകുന്നു. അപ്പോൾ എന്നേയ്ക്കും നമ്മളോടു കൂടെയായിരിക്കാൻ മറ്റൊരു സഹായകനെ, സത്യാത്മാവിനെ പിതാവു നമ്മുക്കു സമ്മാനിക്കുന്നു. ഇപ്രകാരം പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മയാണ് ക്രൈസ്തവ പ്രാർത്ഥന.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »