Meditation. - September 2024

നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ദൈവീകപദ്ധതികൾക്കനുസൃതമായിരിക്കട്ടെ

സ്വന്തം ലേഖകന്‍ 03-09-2022 - Saturday

"യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്" (മത്താ 16: 23).

യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 3
ക്രൈസ്തവ പ്രാർത്ഥന എന്നത് വെറുതേ ദാനങ്ങൾ ലഭിക്കുവാൻ വേണ്ടിയുള്ള യാചനയല്ല. അത് ദൈവത്തിന്റെ ഹിതം നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ്. പ്രാർത്ഥനാ ജീവിതത്തിൽ വളരുന്ന ഒരു വ്യക്തി പ്രാർത്ഥനയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്തുകയും യാചകന്റെ അവസ്ഥയിൽനിന്നും ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയും വേണം.

യേശു തനിക്ക് ജറുസലെമിലേക്ക് പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരിൽ നിന്നും പ്രധാന പുരോഹിതൻമാരിൽ നിന്നും നിയമജ്ഞരിൽ നിന്നും വളരെ വളരെയേറെ സഹിക്കേണ്ടി വരുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു. അപ്പോള്‍ പത്രോസ് അവനെ മാറ്റി നിറുത്തി തടസ്സം പറയാൻ തുടങ്ങി. "ദൈവം കനിയട്ടെ, കർത്താവേ ഇത് ഒരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ" എന്ന പത്രോസിന്റെ വാക്കുകൾ കേട്ടപ്പോൾ യേശു തിരിഞ്ഞ് പത്രോസിനോട് പറഞ്ഞു. "സാത്താനെ എന്റെ മുമ്പിൽ നിന്നു പോകൂ. നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവീകമല്ല മാനുഷികമാണ്".

നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ദൈവിക ചിന്തകൾക്ക് അനുസൃതമായിരിക്കണം വെറുതെ കുറെ ആവശ്യങ്ങൾക്കുവേണ്ടി നിലവിളിക്കുന്നത് ക്രൈസ്തവ പ്രാർത്ഥനയല്ല. ക്രൈസ്തവ പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മയാണ്. ഈ കൂട്ടായ്മയിൽ വസിക്കുന്നവൻ ക്രിസ്തു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുന്നു. "സ്വർഗ്ഗസ്ഥനായ പിതാവേ... അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തിൽ നടപ്പിലാക്കണമേ".

നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനും നിത്യജീവനുംവേണ്ടി ചിലപ്പോൾ നാം കുരിശുകൾ ഏറ്റെടുക്കേണ്ടിവന്നേക്കാം. ഈ കുരിശുകള്‍ മാറിപ്പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ഈ കുരിശുകളെ പ്രതി ദൈവത്തെ സ്തുതിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥനകൾ ക്രിസ്തീയമാകുന്നത്. "യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും" (മത്താ 16: 24-25).

യേശു തന്നെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിച്ചപ്പോൾ അവിടുത്തെ ഉയർപ്പിനെക്കുറിച്ചും വെളിപ്പെടുത്തുന്നു. എന്നാൽ പീഡാസഹനത്തിലേക്ക് മാത്രമാണ് പത്രോസ് നോക്കിയതും അത് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതും. നമ്മുടെ പ്രാർത്ഥനകളും പലപ്പോഴും ഇങ്ങനെയാകാറുണ്ട്. കുരിശുകൾ നീങ്ങിപ്പോകട്ടെ എന്നു പ്രാർത്ഥിക്കുന്ന നാം അതിനപ്പുറമുള്ള ഉത്ഥാനത്തിലേക്ക് നോക്കാൻ തയ്യാറാകുന്നില്ല. കുരിശുകൾ നീങ്ങിപ്പോകട്ടെ എന്ന് നിലവിളിക്കുന്നതല്ല ക്രൈസ്തവ പ്രാർത്ഥന. സ്വയം പരിത്യജിച്ചുകൊണ്ട് നമ്മുടെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുകയും അതിലൂടെ ലഭിക്കുന്ന നിത്യരക്ഷയെ പ്രതി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ക്രൈസ്തവ പ്രാർത്ഥന.

വിചിന്തനം
ക്രിസ്തു തന്റെ മാനുഷികമനസ്സിലൂടെ പിതാവിന്റെ തിരുമനസ്സിനു പൂർണ്ണമായും കീഴ്‌വഴങ്ങുന്നു. മനുഷ്യരായ നമ്മൾ ബലഹീനരാണെങ്കിലും ക്രിസ്തുവിനോട് ചേർന്ന് നിൽക്കുകയും നമ്മുടെ പ്രാർത്ഥനകൾ അവിടുത്തോട് ഐക്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തെ പൂർണ്ണമായും പിതാവായ ദൈവത്തിന്റെ ഹിതത്തിനു സമർപ്പിക്കാം. അപ്പോൾ യേശു പഠിപ്പിച്ചതുപ്പോലെ നമ്മുക്ക് പ്രാർത്ഥിക്കുവാൻ സാധിക്കും. "പിതാവായ ദൈവമേ, മാനുഷികമായി ഞങ്ങളുടെ ആഗ്രഹങ്ങൾ അല്ല, അങ്ങയുടെ സ്വർഗ്ഗീയ പദ്ധതികൾ ഞങ്ങളെ ജീവിതത്തിൽ നടപ്പിലാക്കണമേ".

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »