Meditation. - September 2024

ക്രിസ്തു ആലപിച്ചവയും അവിടുന്നിൽ പൂര്‍ത്തീകരിച്ചതുമായ "സങ്കീര്‍ത്തനങ്ങള്‍"

സ്വന്തം ലേഖകന്‍ 04-09-2023 - Monday

"കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക" (മത്തായി 22:44).

യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 4
യേശു തന്‍റെ മനുഷ്യഹൃദയ പ്രകാരം പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. നസ്രത്തിലെ സിനഗോഗിലും ജെറുസലേമിലെ ദൈവാലയത്തിലും തന്‍റെ ജനം ചൊല്ലിവന്ന പ്രാര്‍ത്ഥനയുടെ വാക്കുകളും താളങ്ങളും ഉപയോഗിച്ച് അവിടുന്ന് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യസിച്ചു. ദാവീദിന്‍റെ കാലം മുതല്‍ മിശിഹായുടെ ആഗമനം വരെ, വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രാര്‍ത്ഥനാ രൂപങ്ങള്‍ അവ ഏറ്റുചൊല്ലുന്നവർക്കു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയുമുള്ള പ്രാര്‍ത്ഥനകളെ കൂടുതല്‍ ആഴപ്പെടുന്നതായി കാണാം. ജെറുസലേമില്‍ വലിയ തിരുനാളുകള്‍ക്കായും സിനഗോഗുകളില്‍ സാബത്ത് ആചരണങ്ങള്‍ക്കായും സമ്മേളിച്ചിരുന്ന ദൈവജനത്തിന്‍റെ പ്രാര്‍ത്ഥനയെ പരിപോഷിപ്പിച്ചതും പ്രകടമാക്കിയതും സങ്കീര്‍ത്തനങ്ങളായിരുന്നു.

പഴയനിയമത്തിൽ ദൈവജനത്തിന്റെ പ്രാർത്ഥനകൾ പരസ്പരം വേര്‍പെടുത്താനാവാത്തവിധം വ്യക്തിഗതവും സാമൂഹികവുമാകുന്നു. അത് പ്രാര്‍ത്ഥിക്കുന്നവരെയും എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നു. വിശുദ്ധ നാട്ടിലെയും പ്രവാസ സ്ഥലങ്ങളിലെയും സമൂഹങ്ങളില്‍ നിന്നാണ് സങ്കീര്‍ത്തനങ്ങള്‍ ഉത്ഭവിച്ചതെങ്കിലും അവ സൃഷ്ടി മുഴുവനെയും ഉള്‍ക്കൊള്ളുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥന ഭൂതകാലത്തെ രക്ഷാകര സംഭവങ്ങളെ അനുസ്മരിക്കുന്നു. അതേസമയം ചരിത്രത്തിന്‍റെ അന്ത്യം വരെയെത്തുന്ന ഭാവിയിലേക്കും വ്യാപിക്കുന്നു. ദൈവം നിറവേറ്റിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ഓര്‍മ പുതുക്കുകയും അതോടൊപ്പം വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നവനായ മിശിഹായുടെ ആഗമനം കാത്തിരിക്കുകയും ചെയ്യുന്നു. ക്രിസ്തു ആലപിച്ചിട്ടുള്ളവയും അവനില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവനുമായ സങ്കീര്‍ത്തനങ്ങള്‍ സഭയുടെ പ്രാര്‍ത്ഥനയിലെ കാതലായ ഘടകമായി നിലനില്ക്കുന്നു.

ദൈവവചനം മനുഷ്യന്‍റെ പ്രാര്‍ത്ഥനയായി രൂപപ്പെടുന്നതാണ് സങ്കീര്‍ത്തന ഗ്രന്ഥം. പഴയനിയമങ്ങളിലെ മറ്റു വചനങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികളെ പ്രഘോഷിക്കുകയും അവയില്‍ അന്തര്‍ലീനമായ നിഗൂഢ സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തെപ്രതി ആലപിക്കപ്പെടുന്ന സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ കര്‍ത്താവിന്‍റെ രക്ഷാകര പ്രവൃത്തികളെ വിവരിക്കുകയും ഉത്ഘോഷിക്കുകയും ചെയ്യുന്നു. ഒരേ ആത്മാവു തന്നെയാണല്ലോ ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യന്‍റെ പ്രത്യുത്തരത്തിനും പ്രചോദനം നല്‍കുന്നത്. ക്രിസ്തു രണ്ടിനേയും ബന്ധിപ്പിക്കുന്നു. അവിടുന്നിൽത്തന്നെ സങ്കീര്‍ത്തനങ്ങള്‍ നമ്മെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.

സങ്കീര്‍ത്തനങ്ങളിലെ വിവിധ പ്രാര്‍ത്ഥനാരൂപങ്ങള്‍ ഉത്ഭവിക്കുന്നത് ദൈവാലയത്തിലെ ആരാധന ക്രമത്തിലും മനുഷ്യ ഹൃദയങ്ങളിലും ആണ്. കീര്‍ത്തനമോ വിലാപ പ്രാര്‍ത്ഥനയോ നന്ദി പ്രകടനമോ, വ്യക്തിഗതമോ സാമൂഹികമോ ആയ യാചനയോ രാജകീയ ഗീതമോ തീര്‍ത്ഥാടന ഗീതമോ ജ്ഞാനവിഷയമായ ധ്യാനമോ ഏതായാലും ദൈവം തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ ചെയ്ത വലിയ കാര്യങ്ങളുടെ പ്രതിഫലനവും സങ്കീര്‍ത്തകന് അനുഭവവേദ്യമായ മാനുഷികാവസ്ഥയെപ്പറ്റിയുള്ള പരിചിന്തനങ്ങളുമാണ് സങ്കീര്‍ത്തനങ്ങള്‍. ഏതെങ്കിലും സങ്കീര്‍ത്തനം ഒരു ഭൂതകാല സംഭവത്തെപ്പറ്റിയുള്ള പരിചിന്തനമായിരുന്നാലും എല്ലാക്കാലത്തും ഏതു സാഹചര്യത്തിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് യഥാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാവുന്ന തരത്തിലുള്ള ലാളിത്യം അതിനുണ്ട്.

സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥനയെ പ്രചോദിപ്പിക്കുന്നത് എപ്പോഴും ദൈവസ്തുതിയാണ്. അവയ്ക്ക് പരമ്പരാഗതമായി കൈവന്നിട്ടുള്ള "സ്തുതിപ്പുകള്‍" എന്ന ശീര്‍ഷകം ഏറെ സമുചിതമായിരിക്കുന്നു. സമൂഹാരാധനയ്ക്കു വേണ്ടി സമാഹരിക്കപ്പെട്ടിട്ടുള്ള ആവ ഒരേസമയം പ്രാര്‍ത്ഥനയ്ക്കായുള്ള ആഹ്വാനവും അതിനോടുള്ള പ്രതികരണവുമത്രേ: ഹല്ലേലൂയ "കര്‍ത്താവിനെ സ്തുതിക്കുക".

വിചിന്തനം
സങ്കീര്‍ത്തനങ്ങളെക്കാളേറെ പ്രീതികരമായി മറ്റെന്താണുള്ളത്? ദാവീദ് ഭംഗിയായി പറഞ്ഞിട്ടുള്ളതുപോലെ "കര്‍ത്താവിനെ സ്തുതിക്കുക". സന്തോഷത്തോടും സമുചിതമായുമുള്ള സ്തുതിസ്തോത്രങ്ങള്‍ നമ്മുടെ ദൈവത്തിനു ലഭിച്ചു കൊണ്ടിരിക്കട്ടെ. അതാണ്‌ ശരി. ജനത്തിന്‍റെ അധരങ്ങളില്‍ നിന്നുയരുന്ന പുകഴ്ത്തലും ദൈവസ്തുതിയും സമൂഹത്തിന്‍റെ സ്തുതിപ്പും, പൊതുവായ ആര്‍പ്പുവിളിയും സകലരുടെയും ഉത്ഘോഷണവും സഭയുടെ ശബ്ദവും ഗാനരൂപത്തിലുള്ള വിശ്വാസ പ്രഖ്യാപനവുമാണ് സങ്കീര്‍ത്തനം. ക്രിസ്തു ആലപിച്ചിട്ടുള്ളവയും അവിടുന്നിൽ പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ സങ്കീര്‍ത്തനങ്ങള്‍ ഏറ്റുചൊല്ലിക്കൊണ്ട് നമ്മുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തെ മഹത്വപ്പെടുത്താം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »