Meditation. - September 2024

ജ്ഞാനമുള്ളവർ യേശുക്രിസ്തുവിനെ ദൈവമായി തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു

സ്വന്തം ലേഖകന്‍ 05-09-2023 - Tuesday

"ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്" (മത്താ 2: 1-2).

യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 5
ജ്ഞാനമുള്ള മനുഷ്യർ യേശുവിനെ ദൈവമായി അംഗീകരിക്കുകയും അവനെ അന്വേഷിച്ചു കണ്ടെത്തുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദായിലെ ബത്ലഹേമിൽ യേശു ജനിച്ചപ്പോൾ അവൻ ദൈവമാണെന്നും അവനെ ലോകം ആരാധിക്കണമെന്നും പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ തിരിച്ചറിയുന്നു. അവർ അവനെ അന്വേഷിക്കുകയും കണ്ടെത്തുകയും യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു എന്ന് വിശുദ്ധ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു (മത്താ 2:11).

ഈ സംഭവം നടക്കുമ്പോൾ യേശു ഒരു ശിശു മാത്രമായിരുന്നു. അവിടുത്തെകുറിച്ച് പഴയനിയമം സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിഞ്ഞ് അവിടുത്തെ കണ്ടെത്തി ആരാധിക്കാൻ ജ്ഞാനികൾക്ക് കഴിയുന്നു. എന്നാൽ പിന്നീട് അവിടുന്ന് തൻറെ പരസ്യജീവിതത്തിലുടനീളം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും താൻ ആരാണെന്ന് വെളിപ്പെടുത്തുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും മരിച്ചു ഉയിർക്കുകയും ചെയ്തിട്ടും അവിടുന്ന് ദൈവമാണെന്ന് വിശ്വസിക്കുവാനും അവിടുത്തെ ആരാധിക്കാനും ഇന്ന് പലർക്കും സാധിക്കുന്നില്ല.

ഒരു മനുഷ്യായുസ്സു മുഴുവൻ ഈ ഭൂമിയിൽ ജീവിച്ചിട്ടും യേശുക്രിസ്തു ദൈവമാണെന്നും അവിടുന്ന് ഏകരക്ഷകനാണെന്നും തിരിച്ചറിയാൻ ഒരുവന് സാധിക്കുന്നില്ലെങ്കിൽ അത് അയാളുടെ ജീവിതത്തിലെ എത്രയോ വലിയ നഷ്ടമായിരിക്കും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവാണ് ഈ സത്യം. വഴിയും സത്യവും ജീവനുമായ അവിടുത്തെ ദൈവമായി തിരിച്ചറിയുന്നില്ലെങ്കിൽ നമ്മുടെ അറിവ് അപൂർണമാണ്. യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യൻ രക്ഷപ്പെടുകയുള്ളൂ.

യേശുക്രിസ്തുവിനെ ഒരു ഗുരുവായും പ്രവാചകനായും അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടില്ല. എന്നാൽ ദൈവമായി അംഗീകരിക്കാനും അവിടുത്തെ ആരാധിക്കാനും പ്രത്യേക ജ്ഞാനം ആവശ്യമാണ്. യേശു മനുഷ്യനായി കന്യകാമറിയത്തിന്റെ ഉദരത്തിൽ ഉരുവായ നിമിഷത്തിലും ശിശുവായി ഈ ഭൂമിയിലേക്ക് പിറന്ന് വീണ നിമിഷത്തിലുമെല്ലാം അവിടുന്നു ദൈവമായിരുന്നു. അതുകൊണ്ടാണ് നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ബൈബിൾ ജ്ഞാനികൾ യേശുവിനെ കുമ്പിട്ട് ആരാധിച്ചു എന്നു വെളിപ്പെടുത്തുന്നത്.

വിചിന്തനം
സത്യം അന്വേഷിക്കുന്ന മനുഷ്യൻ യേശുവിനെ അന്വേഷിക്കട്ടെ. അവിടുത്തെ തേടുന്നവർ അവിടുത്തെ കണ്ടെത്തുന്നു. അവിടുത്തെ കണ്ടെത്തുന്നവർ അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു. ഈ സത്യദൈവത്തെ ലോകത്തിനു കാണിച്ചുകൊടുക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട് അതിനാൽ നമ്മുടെ വാക്കുകളും പ്രവർത്തികളും യേശുക്രിസ്തു ദൈവമാണെന്നു അവിടുന്ന് ഏകരക്ഷകനാണെന്നും ലോകത്തോട് പ്രഘോഷിക്കുന്നതാകട്ടെ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »