India

സേവന മനോഭാവത്തിലൂടെ കത്തോലിക്കാ ആശുപത്രികള്‍ വ്യത്യസ്തമാകുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍ 19-09-2017 - Tuesday

അങ്കമാലി: കച്ചവടവത്കരിക്കപ്പെടുന്ന സ്വകാര്യ ആശുപത്രി മേഖലയില്‍ സേവന മനോഭാവത്തിലൂടെ കത്തോലിക്കാ ആശുപത്രികള്‍ വ്യത്യസ്തമാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാര സമര്‍പ്പണവും പുതിയ ഓപ്പറേഷന്‍ തിയറ്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനത്തിലൂടെയും കുറഞ്ഞ ചികിത്സച്ചെലവിലൂടെയും എറണാകുളം- അങ്കമാലി അതിരൂപതയുടെ ആശുപത്രികള്‍ കേരളത്തിലെ ആരോഗ്യരംഗത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള എറണാകുളം ലിസി ആശുപത്രിയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും സ്വകാര്യമേഖലയിലെ മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ചികിത്സാ ചെലവാണെന്നതു പലതവണ നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരമൊരു സേവനം ക്രൈസ്തവ സമൂഹത്തില്‍നിന്നു സമൂഹം പ്രതീക്ഷിക്കുന്നതാണ്. അതു നല്‍കാനാവുന്നുവെന്നത് അഭിമാനകരമാണ്.

സൗജന്യ ചികിത്സയ്ക്കായി കത്തോലിക്കാ ആശുപത്രികള്‍ മാറ്റിവയ്ക്കുന്ന തുക ഓരോവര്‍ഷവും വര്‍ദ്ധിപ്പിക്കുന്നത് മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ നല്‍കുന്നതു ശ്രദ്ധേയമാണ്. ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും നാം ഇനി പരിഗണന കൊടുക്കണം. നഴ്‌സുമാരുടെ സമരത്തില്‍ കത്തോലിക്കാസഭ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്.

സഭയുടെ ആശുപത്രികളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കണമെന്ന് ആദ്യം ശക്തമായ നിലപാട് വ്യക്തമാക്കിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യത്തില്‍ മാതൃകയായി. ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം തീര്‍ച്ചയായും അവകാശപ്പെട്ടതാണ്. ഇതു നേടിയെടുക്കാന്‍ പരിശ്രമിച്ച മാനേജുമെന്റും ജീവനക്കാരും അഭിനന്ദനം അര്‍ഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യക്ഷമമായ സമീപനമാണു സ്വീകരിച്ചതെന്ന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ രണ്ട് ആശുപത്രികളിലും ശമ്പളവര്‍ധന നടപ്പാക്കിക്കഴിഞ്ഞു. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളിലുള്ള ആശുപത്രികളുടെ നിലനില്‍പിനായി സര്‍ക്കാര്‍ ഗ്രാന്റ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. എന്‍എബിഎച്ച് അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആശുപത്രി രക്ഷാധികാരി കൂടിയായ കര്‍ദിനാളിനു മുഖ്യമന്ത്രി കൈമാറി.

കര്‍ദിനാളില്‍നിന്നു ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, റോജി എം. ജോണ്‍ എംഎല്‍എ, എന്‍എബിഎച്ച് ഡയറക്ടര്‍ ഡോ. ഗായത്രി മഹിന്ദ്രു, ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി, അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ബസിലിക്ക വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, മുന്‍ ഡയറക്ടര്‍ റവ. ഡോ. പോള്‍ മാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജെറി, മുന്‍ എംപി പി.രാജീവ്, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍, മുന്‍മന്ത്രി ജോസ് തെറ്റയില്‍, എല്‍എഫ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 99