News

വിശ്വാസത്തിനു തീര്‍ച്ചയായും ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് തന്റെ മടങ്ങിവരവ്: ഫാ. ടോം

സ്വന്തം ലേഖകന്‍ 02-10-2017 - Monday

കൊച്ചി: പ്രാര്‍ത്ഥനകള്‍ക്കു ദൈവം ഉത്തരം നല്‍കുന്നതു നാം ആഗ്രഹിക്കുന്ന നേരത്താവില്ലായെന്നും അതിനായി പ്രത്യാശയോടെ നാം കാത്തിരിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍. വിശ്വാസത്തിനു തീര്‍ച്ചയായും ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് തന്റെ മടങ്ങിവരവെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു. എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരിന്നു അദ്ദേഹം. യെമനില്‍ തടവിലാക്കപ്പെട്ടപ്പോള്‍ തനിക്ക് ഇന്ത്യക്കാരനെന്ന നിലയിലുള്ള ആദരവ് ലഭിച്ചിരിന്നതായും അദ്ദേഹം പറഞ്ഞു.



ഇന്ത്യയിലെ നഴ്‌സുമാരും മറ്റു മേഖലകളിലുള്ളവരും അവിടെ സേവനം ചെയ്തുവരുന്നതുകൊണ്ടാകണം ഈ ആദരവ്. ഒരിക്കല്‍ പോലും എനിക്കുനേരേ അവര്‍ തോക്കുചൂണ്ടിയില്ല. ഒരുവിധത്തിലും അവര്‍ ഉപദ്രവിച്ചുമില്ല. മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യത്തിനു നല്‍കി. നാനാജാതി മതസ്ഥരായ അനേകരുടെ പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഫലമാണ് മോചനം. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നേതാക്കളുടെ കൂട്ടായ പരിശ്രമങ്ങള്‍ സഹായകമായിട്ടുണ്ട്. തടവിലാക്കിയത് ആരെന്ന് അറിയില്ല. എന്തിനുവേണ്ടിയെന്നതും വ്യക്തമല്ല.

തടവിലാക്കിയവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിച്ചു, ഇപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അതൊരു നിയോഗമായി ഞാന്‍ കാണുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള അസമാധാനത്തിന്റെ സങ്കീര്‍ണതകള്‍ക്കു പ്രാര്‍ത്ഥനയിലൂടെ പരിഹാരം കാണാനാകും. ദൈവം ഓരോരുത്തരെയും ഏല്പിച്ചിട്ടുള്ള ദൗത്യം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റുന്നതിനുള്ള യാത്രയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരും. ആത്മധൈര്യം കൈവിടാതെ മുന്നേറുകയെന്നതാണു പ്രധാനമെന്നും ഫാ. ഉഴുന്നാലില്‍ പറഞ്ഞു.

ഫാത്തിമ മാതാവിന്റെ ചിത്രം മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫാ. ഉഴുന്നാലിന് സമ്മാനിച്ചു. ഫാത്തിമശതാബ്ദിയുടെ ഭാഗമായി കേരളമാകെ നടത്തുന്ന ഫാത്തിമ സന്ദേശയാത്രയിലെ പ്രധാന നിയോഗമായിരിന്നു ഫാ. ടോമിന്റെ മോചനം. ഫാത്തിമാമാതാവിന്‌റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ഫാത്തിമാമാതാവിനോടുള്ള പ്രാര്‍ത്ഥനാകാര്‍ഡില്‍ ടോം അച്ചന്റെ ഫോട്ടോയും ചേര്‍ത്ത് വിതരണം ചെയ്തിരുന്നു.

എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ നിയുക്ത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, പ്രോ വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സലേഷ്യന്‍ ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ.ജോയ്‌സ് തോണിക്കുഴിയില്‍, വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ.ജോസ് കോയിക്കല്‍, സീറോ മലബാര്‍ സഭാ വക്താവ് സിജോ പൈനാടത്ത് എന്നിവരും പങ്കെടുത്തു.


Related Articles »