News - 2024

അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ സഭ മൗനം പാലിക്കില്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 24-10-2017 - Tuesday

വത്തിക്കാന്‍ സിറ്റി: അംഗവൈകല്യമുള്ളവരുടെ സംരക്ഷണത്തിലും അവരുടെ ഉന്നമനത്തിനായുള്ള യത്നത്തിലും മൗനം പാലിക്കുവാൻ സഭയ്ക്കാവില്ലയെന്ന് ഫ്രാന്‍സിസ് പാപ്പാ. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, “മതബോധനവും അംഗവൈകല്യമുള്ളവരും: സഭയുടെ അനുദിന ജീവിതത്തില്‍ ആവശ്യമായ ഒരു കരുതല്‍” എന്ന വിചിന്തനപ്രമേയവുമായി വെള്ളിയാഴ്ച ആരംഭിച്ച ത്രിദിന സമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.

വിവിധ രൂപങ്ങളിലുള്ള അംഗവൈകല്യമുള്ളവര്‍ക്ക്, തങ്ങള്‍ സ്വഭവനത്തില്‍ അന്യരാണെന്ന തോന്നലനുഭവപ്പെടാത്തവിധം, അവരെ സാമുഹ്യജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് സന്തോഷകരമാണ്. അതേസമയം അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ ജീവനെ സംബന്ധിച്ച തെറ്റായ ഒരാശയത്തെ ശക്തിപ്പടുത്തുംവിധം അവരുടെ അന്തസ്സിനെ ഹനിക്കുന്ന കാര്യങ്ങള്‍ സാംസ്കാരികതലങ്ങളില്‍ നിലനില്ക്കുന്നുണ്ട്. ആത്മാരാധനപരവും പ്രയോജനവാദപരവുമായ വീക്ഷണങ്ങള്‍ മൂലം അനേകര്‍, പലപ്പോഴും അംഗവൈകല്യമുള്ളവരെ അവരില്‍ നിന്നുള്‍ക്കൊള്ളേണ്ട മാനവികവും ആദ്ധ്യാത്മികവുമായ ബഹുവിധ സമ്പന്നതകള്‍ കാണാതെ, സമൂഹത്തിന്‍റെ അരികുകളിലേക്കു തള്ളപ്പെടേണ്ടവരായി കാണുന്നുണ്ട്.

അംഗവൈകല്യമുള്ളവരുടെ കാര്യത്തില്‍ നമുക്കുണ്ടാകാവുന്ന അസ്വസ്ഥതയെയും ഭയത്തെയും അതിജീവിക്കുവാന്‍ ശക്തമായ പരിശ്രമം നടത്തണം. എല്ലാ വ്യക്തികള്‍ക്കും വൈകല്യങ്ങള്‍ എത്രതന്നെ ഗുരുതരമായിരുന്നാല്‍ത്തന്നെയും, ആ വൈകല്യങ്ങളോടും കൂടെ അവനവന്‍റെ സിദ്ധികള്‍ കണ്ടെത്താനും അനുഭവിച്ചറിയാനും സാധിക്കും. തങ്ങളുടെ ജീവിതയാത്രയില്‍ യേശുവുമായി കൂടിക്കാഴ്ച നടത്താനും വിശ്വാസത്തോടുകൂടി അവിടുത്തേക്കു സ്വയം സമര്‍പ്പിക്കാനും ശ്രമിക്കണമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 450 ഓളംപേരുടെ സംഘത്തെയാണ് ശനിയാഴ്ച പാപ്പ അഭിസംബോധന ചെയ്തത്.


Related Articles »