India - 2024

സിസ്റ്റര്‍ മര്‍സലീയൂസിന്റെ സംസ്‌കാരം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 16-11-2017 - Thursday

കൊച്ചി: ഇന്ന് അന്തരിച്ച പ്രശസ്ത ഗൈനക്കോളജിസ്റ്റും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മെഡിക്കല്‍ മിഷന്‍ ആശുപത്രിലെ ഡോക്ടറുമായിരുന്ന സിസ്റ്റര്‍ ഡോ. മര്‍സലീയൂസിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് കിടങ്ങൂര്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മഠം ചാപ്പലില്‍ നടക്കും. നാളെ വൈകിട്ട് മുതല്‍ മൃതദേഹം മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഒരു മാസമായി അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിസ്റ്റര്‍ മര്‍സലീയൂസ്. ഇന്ന്‍ ഉച്ചയ്ക്ക് 1.30 ഓടെ മരണം സംഭവിക്കുകയായിരിന്നു.

ചിങ്ങവനം മഠത്തില്‍കളത്തില്‍ ജോസഫിന്റെയും സാറാമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെ മകളാണ് മറിയക്കുട്ടി എന്ന സിസ്റ്റര്‍ ഡോ. മേരി മര്‍സലീയൂസ്. കൈനടി എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കന്യാസ്ത്രീയായി 1974ല്‍ ബിഎസ്സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്സിനു ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ കന്യാസ്ത്രീയായ ആദ്യ വിദ്യാര്‍ഥിനിയായിരുന്നു. പിന്നീട് ഉന്നതപഠനത്തിനായി ബ്രിട്ടണിലേക്ക് പോയി.

ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍നിന്ന് ഒന്നാം റാങ്കും എഡ്വിന്‍ ലില്ലി ഗോള്‍ഡ് മെഡലും നേടി ഡിപ്ലോമ ഇന്‍ ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്‌റ്റെട്രിക്‌സ് പാസായി. തുടര്‍ന്ന് ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും വിവിധ ആശുപത്രികളില്‍ ജോലി ചെയ്തു പഠനം തുടര്‍ന്നു. ഒബ്‌സ്‌റ്റെട്രിക്‌സിലും ചൈല്‍ഡ് ഹെല്‍ത്തിലും ബിരുദങ്ങള്‍ നേടിയ ശേഷം 1991 ഏപ്രില്‍ 16ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു. ലിറ്റില്‍ ലൂര്‍ദിലെ 26 വര്‍ഷങ്ങള്‍ക്കിടയില്‍ അര ലക്ഷത്തോളം പ്രസവങ്ങളാണ് സിസ്റ്റര്‍ എടുത്തത്.


Related Articles »