News

സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലകളില്‍ ശക്തമായ ഷെല്ലാക്രമണം

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

ഡമാസ്ക്കസ്: സിറിയയിലെ വിമതപക്ഷം ക്രിസ്ത്യന്‍ മേഖലകളില്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ദേവാലയങ്ങള്‍ക്കും സഭാ കെട്ടിടങ്ങള്‍ക്കും ശക്തമായ കേടുപാടുകള്‍. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ഷെല്ലുകളാണ് ക്രിസ്ത്യന്‍ മേഖലകളില്‍ പതിച്ചത്. പുരാതന ഡമാസ്കസ് നഗരം, ബാബ് ടൂമാ, ബാബ് ഷാര്‍ക്കി, ക്വാസ്സാ തുടങ്ങിയ ക്രിസ്ത്യന്‍ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഹാരെറ്റ് അല്‍ സെയിതൂണ്‍ ജില്ലയിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കേറ്റ് പാത്രിയാര്‍ക്കേറ്റിലും, ബാബ് ടൂമായിലെ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ്‌ പോള്‍ ലാറ്റിന്‍ ഇടവക ദേവാലയത്തിലും ഷെല്ലുകള്‍ പതിച്ചു.

ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റ് കെട്ടിടത്തിന് ഷെല്ലാക്രമണത്തില്‍ ശക്തമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 30-ഓളം ഷെല്ലുകളാണ് മേഖലയില്‍ മാത്രം പതിച്ചത്. നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന പുരാതന ഡമാസ്കസ് നഗരത്തിലെ ബാബ് ടൂമായിലെ സെന്റ്‌ പോള്‍ ദേവാലയത്തില്‍ തിങ്കളാഴ്ച പതിച്ച ഷെല്ലിന്റെ ശക്തിയില്‍ അടുത്തുള്ള മാരോണൈറ്റ് ദേവാലയത്തിനും കേടുപാടുകള്‍ പറ്റി. ആളുകള്‍ക്ക് പരിക്കേറ്റതല്ലാതെ ആളപായമൊന്നുമില്ലെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിറിയയില്‍ 2011-ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഗൌത്താ മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നാണ് കരുതിവരുന്നത്. ക്രിസ്തീയ മേഖലകള്‍ മാത്രം ലക്ഷ്യം വെച്ചുള്ള ഷെല്ലാക്രമണത്തിന് ജനങ്ങള്‍ക്കിടയില്‍ ഭീതി ശക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്നതിനുള്ള ഭാഗമായിട്ടാണ് ആക്രമണങ്ങളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജനുവരി 21-ന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍. ജനുവരി അവസാനത്തില്‍ റഷ്യയുടെ നേതൃത്വത്തില്‍ സോച്ചിയില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന്‍ വിമതപക്ഷത്തിന്റെ വക്താവായ നാസര്‍ ഹരീരി പറയുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം ആദ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരിന്നു.


Related Articles »