News

അമേരിക്കന്‍ സഭ തകര്‍ച്ചയുടെ വക്കില്‍: മുന്നറിയിപ്പുമായി വൈദികന്‍

സ്വന്തം ലേഖകന്‍ 08-02-2019 - Friday

വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയിലെ കത്തോലിക്ക സഭ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇതിനെക്കുറിച്ച് ആരും പ്രതികരിക്കുന്നില്ലായെന്നും അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ വൈദികന്‍റെ തുറന്നുപറച്ചില്‍. ജനുവരി 31-ന് പോസ്റ്റ്‌ ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദികന്‍ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സഭയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ പരിണത ഫലങ്ങള്‍ ആഗോള സഭയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2005-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്. അമേരിക്കയുടെ അടിസ്ഥാനമായ കത്തോലിക്കാ സംസ്കാരത്തെ ഇപ്പോഴത്തെ സംസ്കാരം നശിപ്പിച്ചതാണ് ഈ തകര്‍ച്ചയുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ ദുരന്തത്തിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ട്വിറ്ററിലൂടെ പറയുവാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രൂപതകള്‍ നിറയെ ചെറിയ ഇടവകകളാണ്. സാമ്പത്തികപ്രതിസന്ധിയും സഭ നേരിടുന്നുണ്ട്. കത്തോലിക്കാ സ്കൂളുകള്‍ അടക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നില്ല. ഇങ്ങനെപോയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ കത്തോലിക്കാ സഭക്ക് വിശ്വാസികളുടെ, കുറവ് നേരിടേണ്ടി വരുമെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 40 വര്‍ഷത്തെ വിശ്വാസികളുടെ എണ്ണവും, ദിവ്യകര്‍മ്മങ്ങളുടെ എണ്ണവും, പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് വ്യക്തമാകുമെന്നാണ് ഫാ. മാറ്റ്‌ പറയുന്നത്.

സമഗ്രമായ മാറ്റത്തിന് സഭ തയ്യാറാകുന്നില്ലെങ്കില്‍ കത്തോലിക്കാ സമുദായം ക്രമേണ അപ്രത്യക്ഷമാകും. ദൈവവിശ്വാസം അതിന്റെ പൂര്‍ണ്ണതയോടെ നിലനില്‍ക്കുന്ന പുതിയൊരു കത്തോലിക്കാ സംസ്കാരത്തിന്റെ ജനനവും പുരോഗതിയും അത്യാവശ്യമായിരിക്കുന്നു. കത്തോലിക്കാ സംസ്കാരത്തിന്റെ ഒരു നവോത്ഥാനമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് ഫാ. മാറ്റ്‌ നിര്‍ദ്ദേശിക്കുന്നത്. എന്തായാലും ഫാ മാറ്റ് ഫിഷിന്റെ വാക്കുകള്‍ അമേരിക്കയിലെ കത്തോലിക്കര്‍ക്ക് ഇടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.


Related Articles »