News - 2025

വത്തിക്കാനിലും, ഇറ്റലിയിലെ ഇസ്രായേൽ എംബസ്സിയിലും ആക്രമണം നടത്തുവാൻ പദ്ധതിയിട്ട ഇസ്ലാമിക്ക് തീവ്രവാദികളെ അറസ്റ്റു ചെയ്തു

സ്വന്തം ലേഖകന്‍ 29-04-2016 - Friday

വത്തിക്കാനിലും, ഇറ്റലിയിലെ ഇസ്രായേൽ എംബസ്സിയിലും ആക്രമണം നടത്തുവാൻ പദ്ധതിയിട്ട നാല് ഇസ്ലാമിക്ക് തീവ്രവാദികളെ, ഇന്നലെ ഇറ്റാലിയൻ പോലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ട്പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ഇതിൽ ഒരാള്‍ ഇറ്റലിയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയാണ്. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷത്തിൽ, റോമില്‍ ആക്രമണം നടത്തുന്നതിനായി ഇയാള്‍ക്ക് ഇസ്ലാമിക് സ്റേറ്റ് ഭീകരരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. അബ്ദെറഹിം മൌത്താഹ്രിക്ക് എന്ന് വിളിക്കുന്ന ഇയാൽക്ക്, ISIS ഭീകരരുടെ അധീന പ്രദേശങ്ങളില്‍ നിന്നും വാട്സാപ്പ് സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു, “പ്രിയ അബ്ദെറഹിം സഹോദരാ, ഞാന്‍ നിനക്ക് ബോംബിന്റെ കവിത അയക്കുന്നു... ഷേഖ് പറയുന്നത് ശ്രദ്ധിച്ച് കേട്ടതിനു ശേഷം ആക്രമണം നടത്തുക” എന്നതായിരുന്നു സന്ദേശം, ISIS നേതാവ് അബു ബേക്കര്‍ അല്‍ ബാഗ്‌ദാദിയേയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.

വത്തിക്കാനും, ഇസ്രായേലി എംബസ്സിയും ആക്രമിക്കുവാന്‍ മൌത്താഹ്രിക്ക് പദ്ധതിയിട്ടിരുന്നതായി മിലാന്‍ പ്രോസെക്ക്യൂട്ടറായ മൌറീസിയോ റോമാനേലി പറഞ്ഞു. തീവ്രവാദിയെന്നു സംശയിക്കപ്പെടുന്നവനും 23 വയസ്സുള്ള മറ്റൊരു മൊറോക്കോ സ്വദേശിയുമായ അബ്ദെറഹ്മാൻ ഖാച്ചിയായോട് ഇയാള്‍: “റോമില്‍ വെച്ച് ഇസ്രായേലിനൊരു പണി കൊടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്” എന്ന് ഒരു ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഖാച്ചിയായെ വടക്കന്‍ ഇറ്റലിയിലുള്ള വാരെസ് നഗരത്തില്‍ നിന്നുമാണ് പോലീസ് അറസ്റ്റു ചെയ്തത്. മൌത്താഹ്രിക്ക് ലൊമ്പാടി പ്രവിശ്യയിലെ മിലാന് വടക്ക് ഭാഗത്തുള്ള ലെക്കോ നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.

ഇറ്റാലിയന്‍ പോലീസ്, ഈ സന്ദേശം മൊബൈലില്‍ എത്തുന്നതിന് മുന്‍പേ തന്നെ തടഞ്ഞുവെന്ന് റോമാനേലി പറഞ്ഞു. നേരിട്ട് ഉത്തരവുകള്‍ സ്വീകരിക്കുന്ന ഒരാളില്‍ നിന്നുമാണ് ഈ സന്ദേശം വന്നിട്ടുള്ളത് എന്നതിനാല്‍ ഈ ഭീഷണി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇതൊരു പുതിയ ശൈലിയാണ് കാരണം സാമാന്യരീതിയിലുള്ള ഒരു നിര്‍ദ്ദേശമല്ലിത്, മറിച്ച് ഇറ്റലിയിൽ ആക്രമണം നടത്തുവാനായി നിയോഗിക്കപ്പെട്ട ഒരു പ്രത്യേക വ്യക്തിക്ക് നല്‍കിയിട്ടുള്ള സന്ദേശമാണിത്” എന്ന് റോമാനേലി പറഞ്ഞതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ISIS-ല്‍ ചേരുവാനായി തങ്ങളുടെ ബന്ധത്തിലുള്ള ഒരാളുടെ കൂടെ ഇറ്റലിയില്‍ നിന്നും സിറിയയിലേക്ക് പോയ ഒരു ഇറ്റാലിയന്‍-മൊറോക്കന്‍ ദമ്പതികള്‍ക്കെതിരേയും ഇറ്റലി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൊഹമ്മദ്‌ കൊറൈച്ചി എന്ന് പേരായ ഈ ആളാണ്‌ ഇറ്റലിയില്‍ ആക്രമണം നടത്തുന്നതിനായി മൌത്താഹ്രിക്കിന് നിര്‍ദ്ദേശം നല്‍കിയത്.

ഇറ്റലിയിലെ ഒരു അല്‍ബേനിയക്കാരനില്‍ നിന്നും മൌത്താഹ്രിക്ക് ആയുധം വാങ്ങുവാന്‍ ശ്രമിച്ചിരിന്നു. വത്തിക്കാനെ ആക്രമിക്കുവാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് അയാള്‍ക്ക് സൂചന നല്‍കുകയും ചെയ്തിരുന്നു. തന്റെ ഭാര്യയേയും, രണ്ട് മക്കളേയും ISIS ആധിപത്യത്തിലുള്ള സിറിയന്‍ പ്രദേശത്തേക്ക് കൊണ്ട് പോകുവാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

“ഞാന്‍ സത്യം ചെയ്യുന്നു, എനിക്ക് എന്റെ കുടുംബത്തെ സുരക്ഷിതമാക്കുവാന്‍ കഴിയുകയാണെങ്കില്‍... ഇറ്റലിയിലും, വത്തിക്കാനിലും ആക്രമണം നടത്തുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കും” എന്ന് ഇയാള്‍ കൊറൈച്ചിയോട് ഒരു ഓഡിയോ സന്ദേശത്തിലൂടെ പറഞ്ഞിട്ടുള്ളതായി അധികാരികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങൽ പോലീസ് കണ്ടെടുത്തു.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ മാറ്റിയോ റെന്‍സി, ഈ തീവ്രവാദികളെ പിടികൂടുന്നതിൽ പങ്കു വഹിച്ച എല്ലാ ഉദ്യോഗസ്തർക്കും നന്ദി അറിയിച്ചു. "ഭീകരര്‍ക്കെതിരായി നടത്തിയ വളരെ പ്രധാനമായ ഒരു നടപടി” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മന്ത്രിസഭക്കും, ഇന്റലിജന്‍സിനും, അന്വോഷണ ഉദ്യോഗസ്ഥര്‍ക്കും പോലീസ് സേനക്കും ഇതില്‍ അഭിമാനിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

More Archives >>

Page 1 of 35