News - 2025

ഫ്രാൻസിസ് മാർപാപ്പയുടെ ക്യൂബൻ സന്ദർശനത്തോടനുബന്ധിച്ച് 3522 തടവുകാർക്ക് മോചനം

അഗസ്റ്റസ് സേവ്യർ 17-09-2015 - Thursday

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് 3522 തടവുകാരെ വിട്ടയക്കുവാൻ ക്യൂബൻ സർക്കാർ തീരുമാനിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനത്തിൽ തങ്ങൾ അത്യന്തം സംതൃപ്തരാണെന്ന് 'ക്യൂബൻ ബിഷപ്പ്സ് കോൺഫ്രൻസ്' അറിയിച്ചു. കരുണയുടെ വർഷത്തിൽ പിതാവിന് കൊടുക്കുന്ന വലിയ ഒരു ബഹുമതിയാണ് സർക്കാർ തീരുമാനംഎന്ന് 'കോൺഫ്രൻസ്' എടുത്തു പറഞ്ഞു.

സെപ്തംബർ 11-ന് ഇറങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള 'ഗ്രാൻന്മ' എന്ന ദിനപ്പത്രം പറയുന്നു: ''നേരത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ബനഡിക്ട് പതിനാറാമൻ മാർപാപ്പയും ക്യൂബ സന്ദർശിച്ചപ്പോൾ അവരോടുള്ള ആദരസൂചകമായി നമ്മുടെ സർക്കാർ കുറ്റവാളികളെ മോചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശന സമയത്തും 3522 കുറ്റവാളികളെ വിട്ടയക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവം, കുറ്റവാളികളുടെ ജയിലിനുള്ളിലെ പെരുമാറ്റം, ആരോഗ്യപരമായ കാരണങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തായിരിക്കും വിടുതൽ നൽകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്."

തടുവിലുള്ളവരോ അവരുടെ ബന്ധുക്കളോ ക്യൂബയിലെ വിവിധ അതിരൂപതകളിൽ സമർപ്പിച്ചിട്ടുള്ള ദയാഹർജികൾ സർക്കാരിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് വിവിധ രൂപതകളിലെ മെത്രാന്മാർ അറിയിച്ചു.

തടവുകാരെ വിടുതൽ ചെയ്യാനുള്ള സർക്കാർ തീരുമാനം തടവുകാർക്കും അവരുടെ ബന്ധുക്കൾക്കും സമൂഹത്തിന് പൊതുവേയും ഒരു ആത്മീയ നവോന്മേഷം പകരുന്നതായി ബിഷപ്പുമാർ പ്രസ്താവനയിൽ രേഖപ്പെടുത്തി.

കരുണയുടെ ദൂതുമായെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ഉചിതമായ ഒരു ഉപഹാരമാണ് ക്യൂബൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ ദയാവായ്പ്പ് എന്ന് പറഞ്ഞു കൊണ്ട് ബിഷപ്പുമാർ പ്രസ്താവന ഉപസംഹരിച്ചു.

അറുപതു വയസ്സു കഴിഞ്ഞവർ, ഇരുപതു വയസ്സു തികയാത്തവർ, രോഗികൾ, സ്ത്രീകൾ, അടുത്ത വർഷം മോചനം നേടുന്നവർ എന്നീ വിഭാഗക്കാർ മാപ്പ് ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി ഗവൺമെന്റ് വ്യക്തമാക്കി. വിദേശ തടവുകാർക്ക്, അവരവരുടെ രാജ്യങ്ങൾ അവരെ പുനരധിവസിപ്പിക്കാൻ തയ്യാറാവുകയാണെങ്കിൽ, കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് വിടുതൽ നൽകും.

കൊലപാതകം, ബലാൽസംഗം, ബാലപീഠനം, മയക്കുമരുന്നു കടത്ത്, ആക്രമണത്തോടെയുള്ള കൊള്ള, രാജ്യസുരക്ഷാ കുറ്റങ്ങൾ, എന്നീ കൃത്യങ്ങളിൽ പെട്ടവരെ പൊതുമാപ്പ് ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

1959- ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം നടക്കുന്ന 'പൊതുമാപ്പ് നൽകൽ' ചടങ്ങുകളിൽ ഏറ്റവും വലുതാണ് ഇപ്പോഴത്തേത് എന്ന് കരുതപ്പെടുന്നു.

സെപ്തംബർ 19- മുതൽ 22 വരെയാണ് മാർപാപ്പയുടെ ക്യൂബൻ സന്ദർശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഹവാന, ഹോൽഗിൻ, സാന്റിയാഗോ ഡി ക്യൂബ എന്നീ നഗരങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഭരണതലത്തിലുള്ളവർ, പാർട്ടി നേതാക്കൾ, യുവാക്കൾ കത്തോലിക്കാ സഭ പ്രതിനിധികൾ എന്നിവരെല്ലാമായി അദ്ദേഹം സംഭാഷണം നടത്തും.ക്യൂബയിലെ എൽ കോബ്ര എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ 'Shrine of Lady of Charity' അദ്ദേഹത്തിന്റെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യൂബയിലെ മുൻ പ്രസിഡന്റ് ഫിഡിൽ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചയം ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ക്യൂബയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ഉയർന്നു വരുന്ന നയതന്ത്ര ബന്ധത്തിന്റെ നാഴികക്കല്ല് എന്ന നിലയിൽ ഫിഡിൽ കാസ്ട്രോയുമായുള്ള മാർപാപ്പയുടെ കൂടിക്കാഴ്ചയെ ലോകം വളരെ താൽപര്യത്തോടെയാണ് വീക്ഷിക്കുന്നത്.

More Archives >>

Page 1 of 7