News - 2025
തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം തോട്ടമായിരിന്നു; വിശുദ്ധ ബൈബിളിലെ വിവരണം സ്ഥിരീകരിച്ച് ഗവേഷകര്‍
പ്രവാചകശബ്ദം 27-03-2025 - Thursday
ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമില്‍ യേശുവിനെ അടക്കം ചെയ്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹോളി സെപൽക്കർ ദേവാലയം നിലനിന്നിരിന്ന സ്ഥലം തോട്ടമായിരിന്നുവെന്ന്‍ ഗവേഷകരുടെ കണ്ടെത്തല്‍. വിശുദ്ധ ബൈബിളില്‍ പറയുന്ന കാര്യം സ്ഥിരീകരിച്ചുക്കൊണ്ടാണ് ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്. തിരുക്കല്ലറ ദേവാലയത്തിന്റെ അടിയിൽ നടത്തിയ ഖനനത്തിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന തോട്ടത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു" (യോഹന്നാൻ 19:41) എന്ന വചനം അടിവരയിട്ട് സ്ഥിരീകരിക്കുന്നതാണ് കണ്ടെത്തല്‍.
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് ഒലിവ് മരങ്ങളും മുന്തിരിവള്ളികളും ഇവിടെ ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദേവാലയ നവീകരണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലൂടെ നടത്തിയ കണ്ടെത്തല്‍ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാചകവും അടിവരയിട്ട് സ്ഥിരീകരിക്കുന്നതാണെന്ന് വീണ്ടും വെളിപ്പെടുത്തുകയാണ്. ആർക്കിയോബൊട്ടാണിക്കൽ, പൂമ്പൊടി വിശകലനം വഴിയാണ് ഒലിവ് മരങ്ങളുടെയും മുന്തിരിവള്ളികളുടെയും അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. റോമിലെ സാപിയൻസ സർവകലാശാലയിലെ പ്രൊഫസർ ഫ്രാൻസെസ്ക റൊമാന സ്റ്റാസോളയുടെ നേതൃത്വത്തിൽ നേരത്തെ ആരംഭിച്ച പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് ഖനനം ആരംഭിച്ചത്.
ലാ സപിയൻസ സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുരാവസ്തു സംഘത്തിന് ഒരേസമയം തറയ്ക്ക് കീഴിലുള്ള മുഴുവൻ പ്രദേശവും കുഴിച്ചെടുക്കാൻ കഴിഞ്ഞിരിന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള ഗവേഷണ ഖനനത്തിനിടെ, ബസിലിക്കയുടെ തറയ്ക്ക് താഴെ കുഴിച്ച സംഘം മൺപാത്രങ്ങൾ, എണ്ണ വിളക്കുകൾ, ശ്മശാനം എന്നിവ ഉൾപ്പെടെ മണ്ണിന്റെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയിരിന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്താറുള്ളത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?