News
തന്റെ വീഴ്ച മറച്ചുവെയ്ക്കാന്‍ കത്തോലിക്ക സന്യാസിനിയ്ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ വ്യാജ കേസ്; ഛത്തീസ്ഗഡ് മതപരിവര്‍ത്തന കേസിലെ സത്യാവസ്ഥ ഇങ്ങനെ
പ്രവാചകശബ്ദം 08-04-2025 - Tuesday
റായ്പൂര്‍: ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്' കത്തോലിക്ക സന്യാസിനിയ്ക്കെതിരെ കേസ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കോളേജ് മാനേജ്മെന്‍റ്. കോട്ടയം സ്വദേശിയും നഴ്സിങ് കോളജ് പ്രിന്‍സിപ്പലുമായി സിസ്റ്റര്‍ ബിന്‍സിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടാണ് ഹോളിക്രോസ് സന്യാസിനി സമൂഹം രംഗത്ത് വന്നിരിക്കുന്നത്.
പഠനത്തില്‍ തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വിദ്യാർത്ഥിനി കരുതിക്കൂട്ടി നടത്തിയ ശ്രമമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന കേസെന്ന് കുങ്കുരി ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പുറത്തുവിട്ട പ്രസ്താവനയില്‍ നിന്ന്
ഛത്തീസ്ഗഡ് സംസ്ഥാനത്തെ കുങ്കുരിയിൽ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് നഴ്‌സിംഗ് കോളേജിന്റെ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ടുയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം നൽകാൻ കോളേജ് മാനേജ്‌മെന്റ് നിർബ്ബന്ധിതരായിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ്.
ഒരു വിദ്യാർത്ഥിനിയെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ പ്രിൻസിപ്പാൾ നിർബന്ധിച്ചെന്നും ആ ആവശ്യം വിദ്യാർത്ഥിനി നിരസിച്ചതിന്റെ പേരിൽ അവൾ പീഡനത്തിനിരയായെന്നും അവളെ അവസാന പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചെന്നുമാണ് ചില തൽപരകക്ഷികൾ ആരോപിക്കുന്നത്. ഞങ്ങൾ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു.
മറ്റൊരു മാധ്യമ റിപ്പോർട്ടിൽ, ഒരു ജീവനക്കാരന്റെ മകനെതിരായ കോടതികേസുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാൾ വിദ്യാർത്ഥിനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായി ആരോപിക്കുന്നു. പ്രസ്തുത വിദ്യാർത്ഥിനി 2022-ൽ പ്രവേശനം നേടിയയാളും രേഖകൾ പ്രകാരം കേസ് 2021-ൽ തന്നെ അവസാനിച്ചുവെന്നതും വ്യക്തമാണെന്നിരിക്കെ ഈ ആരോപണവും അടിസ്ഥാനരഹിതമാണ്.
മതപരിവർത്തന ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനിയെ സംബന്ധിച്ച്, രേഖകൾ പ്രകാരം ഹാജർ വളരെ കുറവായിരിക്കുകയും പ്രാക്ടിക്കൽ പരീക്ഷകൾക്കും അസൈൻമെന്റുകൾക്കും ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തിട്ടുണ്ട്. വിട്ടുപോയിട്ടുള്ള അസൈൻമെന്റുകൾ പൂർത്തിയാക്കാമെന്ന് 2025 ജനുവരി 15-ന് അവൾ രേഖാമൂലം എഴുതി നൽകിയിരുന്നെങ്കിലും റിമൈൻഡറുകൾ പലതും നൽകിയിട്ടും അത് അവൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും ആ വിദ്യാർത്ഥിനി കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഈ ആരോപണം എന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങളുടെ സ്ഥാപന നേതൃത്വത്തിന്റെ സത്യസന്ധതയിലും മൂല്യാധിഷ്ഠിത സമീപനങ്ങളിലും ഉറച്ചു നിൽക്കുന്നതോടൊപ്പം, അധ്യാപനത്തിലെയും നടത്തിപ്പിലെയും ഉയർന്ന നിലവാരം തുടർന്നും കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മുന്നിൽ ഈ സ്ഥാപനമോ നേതൃത്വമോ തളരുകയില്ല എന്ന് പ്രഖ്യാപിക്കുന്നു.
⧪ സത്യസന്ധമായ ക്രൈസ്തവ വാര്‍ത്തകള്‍ അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?