News - 2024

കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് സമാധാന അവാർഡ്

സ്വന്തം ലേഖകന്‍ 24-04-2019 - Wednesday

ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയുടെ വിവിധ യുഎൻ ദൗത്യങ്ങൾക്ക് സഹായം ചെയ്യുന്ന പാത്ത് റ്റു പീസ് ഫൗണ്ടേഷൻ സംഘടനയുടെ അവാർഡ് ഇത്തവണ കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡിന്. യുഎന്നിൽ വത്തിക്കാന്റെ സ്ഥിരം പ്രതിനിധിയും 'പാത്ത് റ്റു പീസ്' ഫൗണ്ടേഷന്‍ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ബർനാർദീർത്തോ ഓസയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് നൽകുന്ന സഹായങ്ങൾക്കുള്ള അംഗീകാരമായാണ് എയിഡ് റ്റു ദി ചർച്ച് ഇൻ നീഡിന് അവാർഡ് ലഭിക്കുക.

മെയ് മാസം ഇരുപത്തിരണ്ടാം തീയതി ന്യൂയോർക്കിൽവെച്ച് നടക്കുന്ന ചടങ്ങിൽ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന ഡോക്ടർ തോമസ് ഹെർൺ ജിൽഡേർൺ അവാർഡ് ഏറ്റുവാങ്ങും. സിറിയയിലേക്കുള്ള വത്തിക്കാൻ പ്രതിനിധി ആയിരുന്ന കർദ്ദിനാൾ മാരിയോസെനാരി, നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ അധ്യക്ഷൻ കാൾ ആൻഡേഴ്സൺ, സ്പെയിനിലെ സോഫിയ രാജ്ഞി തുടങ്ങിയവർ ഇതിനുമുമ്പ് അവാർഡ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. പാത്ത് റ്റു പീസ് ഫൗണ്ടേഷൻ അവാർഡ് തങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി ആണെന്നും തങ്ങൾ പീഡിത ക്രൈസ്തവ സമൂഹത്തിന് ചെയ്യുന്ന സഹായങ്ങൾക്കുള്ള അംഗീകാരമാണെന്നും അമേരിക്കയിലെ സംഘടനയുടെ ചുമതല വഹിക്കുന്ന ജോർജ് മാർലിൻ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭവനരഹിതർക്കും അഭയാർത്ഥികൾക്കും സഹായം നൽകാനായി നോർബർട്ടൺ വൈദികനായിരുന്ന ഫാ. വേറെൻഫ്രൈഡ് വാൻ സ്ട്രാറ്റനാണ് 1947ൽ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡ് സംഘടന സ്ഥാപിക്കുന്നത്. നൂറ്റിനാല്‍പതോളം രാജ്യങ്ങളിൽ ഇപ്പോൾ സംഘടനയുടെ സാന്നിധ്യമുണ്ട്. ദേവാലയ നിർമാണത്തിനും സെമിനാരി വിദ്യാർത്ഥികളുടെ പഠനത്തിനുമടക്കം സംഘടന സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. സഹനത്തിന്റെ ഭൂമിയായ ഇറാഖിലും സിറിയയിലും ക്രൈസ്തവരുടെ നിലനില്‍പ്പിന് വലിയ രീതിയിലുള്ള സഹായമാണ് എയിഡ് റ്റു ദി ചർച്ച് ഇൻ നീഡ് നല്‍കിക്കൊണ്ടിരിക്കുന്നത്.


Related Articles »