India - 2024

സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള പ്രചരണങ്ങളെ അപലപിച്ച് മേജര്‍ സുപ്പീരിയര്‍മാര്‍

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ശക്തികള്‍ മനഃപൂര്‍വം നടത്തുന്ന ദുഷ്പ്രചാരണങ്ങളെ അപലപിച്ച് സന്യാസിനീ, സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം. സത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ വ്യാജപ്രചാരണം നടത്തുന്നതു ശരിയല്ല. ആരോപണങ്ങളുടെ വാസ്തവം പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ മാധ്യമ ധാര്‍മികതയ്ക്കു വിരുദ്ധമാണ്. ക്രിസ്തീയ സന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന ബഹുഭൂരിപക്ഷം വരുന്ന സന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ അവലംബിക്കുന്നത് തീര്‍ത്തും അപലപനീയമാണ്.

സന്യാസസമൂഹങ്ങളില്‍ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസസമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് യോഗം നിരീക്ഷിച്ചു. കുപ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാന്‍ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങള്‍ നടത്തി വിശദീകരണം നല്‍കാന്‍ ചര്‍ച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യന്‍ സന്യാസങ്ങളെ താരതമ്യം ചെയ്ത് മതത്തിനും മതസ്ഥാപനങ്ങള്‍ക്കുംനേരെ നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമവിചാരണകള്‍ മതസൗഹാര്‍ദത്തെ തകര്‍ക്കും.

ക്രൈസ്തവ സന്യാസത്തെ പരിഹാസ്യമാക്കുംവിധം ചില മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളില്‍ െ്രെകസ്തവ സന്യസ്തര്‍ക്കുള്ള പ്രതിഷേധം അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചതായി കെസിഎംഎസ് വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, സെക്രട്ടറി സിസ്റ്റര്‍ മോഡസ്റ്റ സിറ്റിസി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


Related Articles »