India - 2024

പ്രണയം നടിച്ച് മതപരിവര്‍ത്തനം: വ്യാപക പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍

സ്വന്തം ലേഖകന്‍ 25-09-2019 - Wednesday

തലശേരി: കോഴിക്കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന ലവ് ജിഹാദ് വിഷയത്തില്‍ വ്യാപകമായ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി നീതി ലഭ്യമാക്കണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗൂഢ ലക്ഷ്യത്തോടെയുള്ള ലൗ ജിഹാദ് കേരളത്തിലില്ല എന്ന നിലപാട് ഇനിയെങ്കിലും അധികൃതര്‍ തിരുത്തണം. കുറ്റക്കാരെ കണ്ടെത്തുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതര മതസ്ഥരുടെ ഇടയിലുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ കഴിയൂവെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി.

ലൗ ജിഹാദിലൂടെ നിര്‍ബന്ധിത മതംമാറ്റം കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും നടക്കുന്നതിലും മാതാപിതാക്കളുടെ പരാതിയില്‍ പോലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കാത്തതിലും അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി എക്‌സിക്യൂട്ടീവ് യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കോഴിക്കോട്ടും ഡല്‍ഹിയിലും നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി ഇത്തരം പ്രവണത നിലവിലുണ്ട്. ഇതു തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.

പഠിക്കാനായി അന്യനാടുകളിലേക്കും മറ്റും മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കംകെടുത്തുന്ന സംഭവങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. െ്രെകസ്തവ പെണ്‍കുട്ടികളാണ് ഏറ്റവുമധികം ഇരകളാകുന്നത് എന്നത് ആശങ്കാജനകമാണ്. മതതീവ്രവാദ സംഘടനകളുടെ ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കേ അതു കാര്യക്ഷമമാകാത്തത് ആശങ്കാജനകമാണ്. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളെ നേരിടാന്‍ എല്ലാ രൂപതകളെയും കോര്‍ത്തിണക്കി സീറോമലബാര്‍ മാതൃവേദി സംരക്ഷണ സേന രൂപീകരിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.

ഇതര മതസ്ഥരെ പ്രേമം നടിച്ചും സമര്‍ദങ്ങളിലൂടെയും ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ സംഘടിതശക്തികളുടെ താത്പര്യങ്ങള്‍ ഉണ്ടോ എന്നു കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അന്വേഷിക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദാസീന സമീപനം വെടിഞ്ഞ് സംശയങ്ങള്‍ക്കു അറുതി വരുത്തുന്ന രീതിയില്‍ ഉന്നതതല അന്വേഷണത്തിന് ഉടന്‍ തയാറാകണമെന്നും കേന്ദ്രസമിതി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ദുര്‍വിനിയോഗം ചെയ്തുകൊണ്ടു നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നു. മതേതരത്വം നിലനിര്‍ത്താനും ക്രിമിനല്‍ ഭാവമുള്ള മതതീവ്രവാദത്തിനു അറുതി വരുത്താനും ശക്തമായ നീക്കം ഉണ്ടാവണം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ടെന്നും സമിതി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും ഇത്തരത്തില്‍ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കാനും ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്താനും പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയനിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ജിയോ കടവി വിഷയാവതരണം നടത്തി.


Related Articles »